Ind disable

Tuesday 24 August 2010

ഒരു കുങ്-ഫൂ മാസ്റ്ററും ശിഷ്യന്മാരും - (ആലക്കോടന്‍ വിശേഷങ്ങള്‍)

ആലക്കോട്ട് ഫൈസല്‍ കോം‌പ്ലക്സ് വാസത്തിനു മുന്‍പ് മൂന്നു വര്‍ഷം ഞാന്‍ തളിപ്പറമ്പില്‍ ഒരു എഞ്ചിനീയറോടൊപ്പം ജോലി ചെയ്തിരുന്നു. താമസവും തളിപ്പറമ്പില്‍ തന്നെ. അതും സര്‍സയിദ് കോളേജിനടുത്ത്. അവിവാഹിതനും സര്‍വ സ്വതന്ത്രനുമായതിനാല്‍ ഉള്‍ക്കുളിരേകുന്ന പല കഥകളുമുണ്ട്. അതൊക്കെ സാഹചര്യം പോലെ പിന്നെ പറയാം.

പണ്ടുമുതലേ ഈയുള്ളവന് ആയോധനകലകളെ ഇഷ്ടമാണ്. ബ്രൂസ് ലീയുടെയും ജാക്കിച്ചാന്റെയും ജെറ്റ് ലീയുടെയുമൊക്കെ സിനിമകള്‍ എത്ര കണ്ടു എന്നതിന് ഉത്തരമില്ല. അങ്ങനെയുള്ള ഇഷ്ടം മൂത്താണ് രയറോത്ത് മത്തച്ചന്‍ മാഷിന്റെ അടുത്ത് കരാട്ടെ പഠിയ്ക്കാന്‍ പോയത്.  എന്നാല്‍ കരാട്ടെയെക്കാളും മനോഹരവും കരുത്തുറ്റതുമാണ് കുങ്ഫൂ എന്ന് പിന്നീട് മനസ്സിലാക്കി. അതോടെ അതു പഠിക്കണമെന്ന മോഹമായി. കരാട്ടെ ഒരു  വര്‍ഷമായപ്പോള്‍ തളിപ്പറമ്പിലായി ജോലിയും താമസവും. ഈ കാലത്ത് വളരെ യാദൃശ്ചികമാ‍യി വയനാടുള്ള ഒരു കുങ്ഫൂ മാസ്റ്ററെ പരിചയപ്പെടാനും ആ പരിചയം ആ കല പഠിയ്ക്കാനും ഇടയാക്കി. അങ്ങനെ മൂന്നാം വര്ഷമായപ്പോഴാണ്  ആലക്കോടേയ്ക്ക് കൂടു പറിച്ച് വരുന്നത്.

അക്കാലത്തിടയില്‍ കുങ്ഫൂവിന്റെ അറ്റവും മുറിയും മനസ്സിലാക്കിയതിന്റെ ഫലമായി ഒരു കുങ്ഫൂ ക്ലാസിടുക എന്ന അക്രമം കൂടി ചെയ്തു ഞാന്‍! പാവം ജാക്കിചാനോ ജെറ്റ് ലീയോ, വേണ്ട ഇന്ത്യയിലെ ചൈനീസ് അംബാസിഡര്‍ എങ്കിലും അറിഞ്ഞാല്‍, കുങ്ഫൂവിനെ ഇങ്ങനെ അപമാനിച്ചതിന് എന്നെ ഇടിച്ചു പഞ്ചറാക്കും എന്നതിന് യാതൊരു തര്‍ക്കവുമില്ല.

അങ്ങനെ പത്തു പതിനഞ്ച് ശിഷ്യന്മാരുമായി, ആലക്കോട് പണി മുടങ്ങിക്കിടക്കുന്ന ഒരു ഷോപ്പിങ്ങ് കോമ്പ്ലക്സിന്റെ അണ്ടര്‍ഗ്രൌണ്ടില്‍ ക്ലാസ് തുടങ്ങി. മാസത്തിലൊരിക്കല്‍ വലിയ ആശാന്‍ വന്ന് ക്ലാസെടുക്കുന്നതു കൊണ്ട് ശിഷ്യന്മാര്‍ക്ക് കുങ്ഫൂവിനെ പറ്റി കുറെയൊക്കെ മനസ്സിലാക്കാന്‍ പറ്റി. കുറേ പേര്‍ ക്ലാസിനു വരികയും പോകുകയുമൊക്കെ ചെയ്തു. അവസാനം അവശേഷിച്ചത് എട്ടു പേര്‍ . ഇതില്‍ രണ്ടു രയറോംകാരുമുണ്ട്. അതിലൊരുവന്‍- ജോഷി - ഗുരുവിനെ വെല്ലുന്ന ശിഷ്യനായിരുന്നു.

ഒരു ദിവസം. ഞാന്‍ നമ്മുടെ ആഫീസില്‍ പതിവു പോലെ ഏതോ നിര്‍ഭാഗ്യവാന്റെ വീട് കുളമാക്കാനുള്ള പ്ലാനിങ്ങിലാണ്.അപ്പോള്‍ ഒരു രയറോം ചേട്ടന്‍ വാതില്‍ക്കല്‍ മുഖം കാട്ടി. പുതിയൊരിരയെ കിട്ടിയ ഹാപ്പിയോടെ ഞാന്‍ ഉള്ളില്‍ കൊലച്ചിരി ചിരിച്ചു.

“ബിജു, ഒന്നിങ്ങു വാ..ഒരു കാര്യമുണ്ട്..”

ശ്ശേടാ ഇതെന്തു കാര്യം, പുറത്തു നിന്നു പറയാനും മാത്രം?

“എന്താ ചേട്ടാ..എന്താ കാര്യം?”

“വേഗം ഇവിടുന്നു മാറിനിന്നോ..പോലീസ് വരാനുള്ള സാധ്യതയുണ്ട്..!”

ഞാനൊന്നു ഞെട്ടി. മുട്ടുവഴി ഒരു വിറയല്‍. ഇതെന്തു കൂത്ത്? ചുമ്മായിരിയ്ക്കുന്നവനെ തേടി പൊലീസോ?

“പോലീസ് വന്നാ എനിയ്ക്കെന്താ? അതിനു ഞാന്‍ കുറ്റമൊന്നും ചെയ്തിട്ടില്ലോ?”

“ആ ജോഷി, മറ്റത്തിലെ തോമാ ചേട്ടനെ എടുത്തിട്ടു പെരുമാറി. അയാള്‍ ജില്ലാ ആശുപത്രിയിലാ..!”

“അതിനെനിയ്ക്കെന്താ..അതവന്റെ പ്രശ്നം..”

“അവന്‍ ബിജൂന്റെ ശിഷ്യനല്ലെ? “ഹാ..ഹൂ“ന്നൊക്കെ പറഞ്ഞാ അവന്‍ ഇടിച്ചത്!”

ഇപ്പോഴാണ് സംഗതിയുടെ കിടപ്പു വശം മനസ്സിലായത്. അവന്‍ വെറുതെ അടിയ്ക്കുകയോ ചവിട്ടുകയോ ചെയ്തിരുന്നേല്‍ എനിയ്ക്കൊരു പ്രശ്നവുമില്ലായിരുന്നു. എന്നാല്‍ കുങ്ഫൂ “സ്റ്റൈലി”ല്‍ കൈകാര്യം ചെയ്തതാണ് കുഴപ്പമായത്!
ഞാനേതായാലും രയറോത്തേയ്ക്ക് പാഞ്ഞു പോയി കാര്യം അന്വേഷിച്ചു. സംഗതി ശരിയാണ്. ഈ പറഞ്ഞ തോമാ ചേട്ടന്‍ ജോഷിയുടെ അയല്‍ വാസിയാണ്. അവന്റെ മുടങ്ങിപ്പോയ മൂന്നു കല്യാണാലോചനയ്ക്കും കാരണക്കാരന്‍ അയാളാണത്രെ! നാലാമത്തേതും മുടങ്ങിയതോടെ ആണ് അവന്‍ കുങ്ഫൂവിന്റെ പ്രയോഗ ക്ഷമത അന്‍പത്തഞ്ച് കൊല്ലം പഴക്കമുള്ള ആ ബോഡിയില്‍ പരീക്ഷിയ്ക്കാന്‍ തീരുമാനിച്ചത്! ഇടത്തെ വാരിയെല്ലുകള്‍ക്ക് താഴെ ഒരു “സൈഡ് കിക്കും“ രണ്ടു “പഞ്ചും“ കഴുത്തിന് ഒരു “സ്നേക്ക് അറ്റാക്കും“. ഇത്ര മാത്രമേ അവന്‍ ചെയ്തുള്ളു പോലും. പാവം തോമാ ചേട്ടന്‍ ഐ.സി.യുവിലാണ്.

ഞാന്‍ കുറെ ചീത്ത പറഞ്ഞു. ഒന്നേകാല്‍ മീറ്റര്‍ അകലം പാലിച്ച് നിന്ന് കുറെ ഭീഷണി പെടുത്തുകയും ചെയ്തു.
ഏതായാലും വീട്ടില്‍ കാശുള്ളതു കൊണ്ട് അവന്‍ കേസില്‍ നിന്നൊക്കെ ഊരി. എനിയ്ക്ക് ഈ സംഭവം കുറച്ച് കളങ്കമുണ്ടാക്കിയെങ്കിലും ഒപ്പം ബഹുമാനവും വര്‍ദ്ധിപ്പിച്ചു. ബിജു പഠിപ്പിക്കുന്ന അഭ്യാസത്തിന് ഒരാളെ ഐ.സി.യുവിലാക്കാന്‍ കഴിയുമെന്നതിനു തെളിവായല്ലോ!

അങ്ങനെയൊക്കെ അങ്ങ് പോകുന്ന കാലം. ഒരു ദിവസം ശിഷ്യന്മാര്‍ :

“ഗുരുവേ..”

“ഉം..?” ഗുരുവിന്റെ ശാന്ത ഗംഭീര ദുരന്തമായ ശബ്ദം!

“അടിയങ്ങള്‍ക്കൊരൈഡിയ..”

“പറഞ്ഞാലും”

“അങ്ങയെ ഒന്നു ബഹുമാനിച്ചു സല്‍ക്കരിയ്ക്കണമെന്നുണ്ട്..!”

“നമുക്ക് സല്‍ക്കാരങ്ങളില്‍ താല്പര്യമില്ല ശിഷ്യരെ..” (എന്താന്നു വച്ചാ പറഞ്ഞു തൊലയ്ക്കെടേ)

“അങ്ങനെ പറയരുത് ഗുരോ..വൈതല്‍ മലയുടെ മുകളില്‍ ഒരു രാത്രി കൂടല്‍. അങ്ങ് അവിടെ സന്നിഹിതനായി അടിയങ്ങളെ അനുഗ്രഹിച്ചാലും..”

“ഉം...താല്പര്യമില്ലെങ്കിലും നിങ്ങള്‍ക്കു വേണ്ടി നാം വരാം“. (ഹായ് കോളടിച്ചു. ഒരുത്തനും നേരെ ചൊവ്വേ ഫീസോ തരില്ല. ഇങ്ങനെയെങ്കിലും മുതലാക്കണം).

വടക്കേ മലബാറിലെ ഏറ്റവും ഉയരം കൂടിയ മലയാണ് പൈതല്‍  എന്നും വൈതല്‍ എന്നും പറയപ്പെടുന്ന ഗമണ്ടന്‍ മല. ഞാന്‍ പല പ്രാവശ്യം പകല്‍ അവിടെ പോയിട്ടുണ്ട്. ആനയുടെ മസ്തകം പോലെ തലയുയര്‍ത്തി നില്കുന്ന ആ മല അവ്യക്തമായി ആലക്കോടു നിന്നാല്‍ കാണാം. ആരെയും മോഹിപ്പിയ്ക്കുന്ന കാഴ്ച.

അങ്ങനെ ഒരു ശനിയാഴ്ച ഉച്ചയോടെ ആലക്കോട്ടു നിന്നും ഒരു ജീപ്പില്‍ എട്ടു ശിഷ്യന്മാരും ഗുരുവും ഒറ്റത്തൈ, കാപ്പിമല, മഞ്ഞ പുല്ല് എന്ന ക്രമത്തില്‍ വൈതല്‍ മലയുടെ അടി വാരത്തെത്തി. അവിടെ നല്ല കാട്. ചെറിയൊരു ഒറ്റയടി പാത തെളിഞ്ഞു കാണാം.ഇവിടെ നിന്നും കുത്തനെ ഉയര്‍ന്നു നില്‍ക്കുന്നു വൈതല്‍ മല. വലിയ ടാര്‍പ്പായ ഒന്ന്,  കയര്‍  ഒരു കെട്ട്‍, വെട്ടുകത്തി രണ്ട്, കാപ്പിക്കലം ഒന്ന്, വലിയ കലം ഒന്ന്, ചട്ടി ഒന്ന് , ഗ്ലാസ്, കാപ്പിപ്പൊടി പഞ്ചസാര, കപ്പ, ബീഫ് വേവിച്ചത് പിന്നെ എന്നെ കാണിയ്ക്കാത്ത ഒരു പൊതിക്കെട്ട്. ഇത്രയും സാധനങ്ങള്‍ ശിഷ്യഗണം വീതിച്ചെടുത്ത് പുറത്തേറ്റി. പിന്നെ ഷെര്‍പ്പകളെ പോലെ ഞങ്ങള്‍ കാട്ടുവള്ളികളില്‍ തൂങ്ങിപ്പിടിച്ചും കല്ലിന്മേല്‍ അള്ളിപ്പിടിച്ചും മലകയറ്റം തുടങ്ങി. സുന്ദരമായ കാട്. ഏതൊക്കൊയോ കാട്ടുമരങ്ങള്‍ ..മലയുടെ വടക്കു ചെരിവായതിനാല്‍ വെയില്‍ തീരെയില്ല.  നല്ല കുളിര്‍മ്മ. കുറെ കയറി ക്ഷീണിച്ചാലും പെട്ടെന്ന് ഉന്മേഷം തിരിച്ചു കിട്ടും. ഏതാണ്ട് മൂന്നു മണിക്കൂറെടുത്തു മുകളിലെത്താന്‍.

അവിടെ എത്തിയപ്പോള്‍..

ഹായ്.ഞാനെങ്ങനെയാണ് വിവരിയ്ക്കുക?

നല്ല പരന്ന വിശാലമായ മുകള്‍ തട്ട്. സ്വര്‍ണ വെയിലിനു നനുത്ത മഞ്ഞിന്റെ കുളിര്‍മ്മ. കവിളില്‍ ഉരുമ്മി പോകുന്ന വെളുത്ത കോട ത്തുണ്ടുകള്‍..ലോകത്തിന്റെ നെറുകയിലെത്തിയാലെന്ന പോലെ പടിഞ്ഞാറ് അത്യതിദൂരത്തോളം പരന്നു കിടക്കുന്ന ഹരിത ശോഭ. അവിടെ നിന്നും വീശി വരുന്ന ചെറുകാറ്റിന് കാട്ടു പൂക്കളുടെ നവ്യ ഗന്ധം!
മുകള്‍ തട്ടിലെ വിശാലഭാഗത്ത് നല്ല പരന്ന ഒരു പാറയുണ്ട്. അതിനു തൊട്ടു മുകളില്‍  കൂട്ടം കൂടി നില്‍ക്കുന്നു കുറെ മരങ്ങള്‍. ചുവടാകെ പുല്ലുകള്‍ തിങ്ങി തിങ്ങി. അതൊരു നീരുറവയാണ്! അമൃതു പോലെ ശുദ്ധമായ ജലം. ഞങ്ങള്‍ അതില്‍ നിന്നും കുറേ കോരിക്കുടിച്ചു.

വെയില്‍ പോകും മുന്‍പേ ശിഷ്യര്‍ ജോലി തുടങ്ങി. ഈ പാറപ്പുറത്ത് ഒരു കൂടാരം അടിയ്ക്കേണ്ടതുണ്ട്. അവര്‍ സമീപത്തെ കാട്ടില്‍ പോയി കുറെ കമ്പുകള്‍ വെട്ടി വന്നു. പിന്നെ കുറെ കല്ലുകളൊക്കെ കൂട്ടി വച്ച് കൂടാരത്തിനുള്ള താങ്ങുകള്‍ ഉണ്ടാക്കി, ടാര്‍പ്പായ വലിച്ചു കെട്ടി. ഒന്നാന്തരം ടെന്റ് റെഡി. ഇവിടെ ടെന്റടിക്കുമ്പോള്‍ ആകെ മറയണം. രാത്രിയായാല്‍ കടുത്ത തണുപ്പായിരിയ്ക്കും. ചൂളന്‍ കാറ്റ് ഉള്ളിലേയ്ക്ക് കയറി വരും.

അടുത്തതായി, കല്ലുകള്‍ പെറുക്കി അടുപ്പുണ്ടാക്കി നല്ലൊരു കാപ്പിയിട്ടു. ആദ്യം തന്നെ ഗുരുവിന്. അതുകഴിഞ്ഞ് കപ്പ നുറുക്കി പുഴുങ്ങി. പിന്നെ ബീഫ് ചേര്‍ത്ത് സൂപ്പര്‍ കപ്പ ബിരിയാണി. എന്റെ ശിഷ്യന്മാര്‍ ഒന്നാന്തരം പാചകക്കാരുമാണെന്ന് രോമാഞ്ചത്തോടെ ഞാനറിഞ്ഞു. പിന്നെ, പൊട്ടിയ്ക്കാതെ വെച്ച കെട്ട് തുറന്നു. ഞാന്‍ പ്രതീക്ഷിച്ചതു തന്നെ. സ്വര്‍ണ നിറമുള്ള മാക് ഡവല്‍‌സിന്റെ രണ്ടു കുപ്പികള്‍. പിന്നെ രണ്ടു കുപ്പി ബീയറും. ബീയര്‍ ഗുരുവിനുള്ളതാണ്! ജാഡ കാണിയ്ക്കാനായി, മദ്യം ഇഷ്ടമല്ലെന്നു പറഞ്ഞ  നിമിഷത്തെ ശപിച്ചു പോയി. ശിഷ്യര്‍ ബീയര്‍കുപ്പികള്‍  അരുവിയില്‍  തണുപ്പിയ്ക്കാനിട്ടു.

ഞാന്‍ മലയുടെ പടിഞ്ഞാറെ തലയ്ക്കല്‍ പോയി നിന്നു. അവിടെ തള്ളി നില്‍ക്കുന്ന ഒരു പാറയുണ്ട്. അതില്‍ നിന്നും താഴേയ്ക്കു നോക്കിയാല്‍ അഗാധതയാണ്. നല്ല ഇരുളിമ. പടിഞ്ഞാറ് സൂര്യന്‍ ഒരു സ്വര്‍ണഗോളമായി താഴുന്നു. അങ്ങു ദൂരെ അറബിക്കടലാണ് ഒരു വര പോലെ കാണുന്നത്. ഒരു വല്ലാത്ത ഗൃഹാതുരത തോന്നുമപ്പോള്‍. ഞാനെന്തേ ഇത്ര താമസിച്ചത് ഇവിടെ വരാന്‍? ഏതോ കാലത്ത് ഞാനിവിടെ തന്നെയായിരുന്നോ? ഈ കാഴ്ചകള്‍ എന്റെ പൈതൃക കണ്ണികളില്‍ എവിടെയോ കോറിയിട്ടിട്ടില്ലേ, യുഗങ്ങള്‍ക്കു മുന്‍പേ? പ്രകൃതി മനസിലേയ്ക്ക് കിനിഞ്ഞിറങ്ങുന്ന  അസുലഭ നിമിഷങ്ങള്‍.

സന്ധ്യയോടെ ഗുരു ടെന്റിനുള്ളില്‍ ആസനസ്ഥനായി.  അനന്തരം ഭക്ഷ്യ വിതരണം. ഗുരുവിനുള്ളതു ടെന്റിലെത്തി‍. കപ്പ ബിരിയാണിയും ബീയറും. ശിഷ്യരോ വെളിയില്‍ വലിയൊരു ആഴികൂട്ടി ചുറ്റിലുമിരുന്നു.
കുപ്പി പൊട്ടിയ്ക്കും മുന്‍പ്  ശിഷ്യരുടെ ഔപചാരികത.

“ഗുരുവേ..ബ്രാന്‍ഡി കഴിയ്ക്കില്ലല്ലോ?”

കഷ്ടപെട്ട് പറഞ്ഞു.

“ഹേയ് ഇല്ലില്ലാ”. (ഒന്നു കൂടെ നിര്‍ബന്ധിക്കടാ വിവരം കെട്ടവനേ).

നിര്‍ബന്ധിച്ചാല്‍ ഗുരു കോപിയ്ക്കുമെന്നു കരുതി ശിഷ്യന്‍ പിന്‍വാങ്ങി. കഷ്ടകാലം.
ശിഷ്യര്‍ കലത്തില്‍ നിന്നും നേരിട്ടു ഭക്ഷിച്ചു. ഒപ്പം യൌവന തീക്ഷ്ണത തുടിയ്ക്കുന്ന കഥകള്‍..പൊട്ടിച്ചിരി..ആഹ്ലാദം.
ചെറുപ്പക്കാരന്‍ തന്നെയായ ഗുരു ഉള്ളിലിരുന്നു ഇതെല്ലാം കേള്‍ക്കുന്നുണ്ട്. എന്തു ചെയ്യാന്‍..?
ഇവമ്മാരോടൊത്ത് അര്‍മാദിച്ച് കൂതറയായാലോന്ന് പലവട്ടം പിടിവിട്ടു ചിന്തിച്ചു. പിന്നെ കഷ്ടപെട്ട്  അടങ്ങിയിരുന്നു.
ആഴി പലവട്ടം ഉണക്കക്കമ്പുകളും ചില്ലകളും ഭക്ഷിച്ചു. ഗുരുവപ്പോള്‍ മെഴുകു തിരി വെട്ടത്തില്‍ കപ്പയും ബിയറുമടിച്ച്, ഫിറ്റായെന്നു സ്വപ്നം കണ്ടു.

ഏതാണ്ട് എട്ടരയോടെ ഗുരുജി അമൃതേത്ത് നിര്‍ത്തി, ഉള്ളില്‍ പറയാന്‍ മുട്ടി നിന്ന സകല കൂതറത്തരങ്ങളേയും വായ കഴുകി പുറത്തേക്ക് തുപ്പിക്കളഞ്ഞ് പള്ളിയുറക്കത്തിനായി പരന്ന പാറക്കെട്ടില്‍ നിവര്‍ന്നു കിടന്നു.  ആഴിക്കരുകില്‍ ശിഷ്യര്‍ ഒന്നുമായിട്ടില്ല.

നടക്കട്ടെ, പിള്ളേരല്ലെ.

നല്ല ചുളു ചുളാ കാറ്റ്. എവിടുന്നൊക്കെയോ കാട്ടു ജീവികളുടെ ശബ്ദം. കുറുക്കന്മാരുടെ കൂവല്‍.
ഉറങ്ങിപ്പോയെന്നു തോന്നുന്നു. ഒരു ഒച്ചപ്പാടും ബഹളവും കേട്ടാണ് ഞെട്ടിയുണര്‍ന്നത്. പുറത്തു നിന്നാണ്. ഞാനിറങ്ങി ചെന്നു.
അതാ ഒരുത്തന്‍ നിലത്തു കിടന്നു ഉരുളുന്നു. ഒരു മെല്ലിച്ച ഉയരമുള്ള പയ്യന്‍. ഒരു അധ്യാപികയുടെ സല്‌പുത്രന്‍.

“ആരാഴാ..എനിയ്ക്കിത്ഴേം  ബ്രാന്‍ടി തന്നേ..?”

ഉരുളുന്നതിനിടയില്‍ ആ എലുമ്പന്‍ ചോദിയ്ക്കുന്നു!

“എനിക്കിപ്പോ എന്റെ വീട്ഴില്‍ പോണം. എന്റമ്മച്ചിയെ കാണണം..”

ന്യായമായ ആവശ്യം! ഇള്ളാക്കുഞ്ഞാണല്ലോ! ഒറ്റ ചവിട്ടു കൊടുക്കാനാണ് തോന്നിയത്. ഗുരുവിന് ഒരു പെഗു പോലും കൊടുക്കാതെ വലിച്ചു കേറ്റിയിട്ട് ഇപ്പോ അമ്മയെ കാണണം പോലും! ശിഷ്യരാകെ വിളറി നില്‍ക്കുന്നു.

“തൂക്കിയെടുക്കിവനെ..”

ഗുരുവിന്റെ ആജ്ഞ കേട്ടതോടെ രണ്ടു കാലിലും കൈയിലും ഓരോരുത്തര്‍ പിടിച്ച് പൊക്കിയെടുത്തു. ചത്തവന്റെ മാതിരി തല കീഴോട്ട് തൂങ്ങിക്കിടന്നു.അതേ പടി അരുവിയിലേയ്ക്ക് കൊണ്ടു പോയി. അവിടെ നല്ല തണുത്തു മരവിച്ച വെള്ളം. കലത്തിലെടുത്ത് ധാര കോരി.നല്ല പാതിരാത്രിയ്ക്ക് മലമുകളിലെ മരവിച്ച വെള്ളം തലയില്‍ വീണതോടെ എലുമ്പന്റെ പൂസ് മുക്കാലും പമ്പ കടന്നു. ഈ തൂക്കലും കുളിപ്പിയ്ക്കലും ഒക്കെ ക്യാമറയിലാക്കാനും മറന്നില്ല ശിഷ്യര്‍.
പിന്നെ തൂക്കി വീണ്ടും ആഴിക്കരുകിലേയ്ക്ക്. അവിടെ കിടന്ന് പോത്തുപോലെ അവനുറങ്ങി.

“ആരാ അവനെ ഇങ്ങനെ കുടിപ്പിച്ചത്?”

“ഗുരോ..ആരും കുടിപ്പിച്ചതല്ല. അവന്‍ തന്നെ കഴിച്ചതാ..”

“ഹും ..എന്റെ ശിഷ്യന്മാര്‍ ഇങ്ങനെ അഴിഞ്ഞാടാന്‍ ഞാന്‍ സമ്മതിയ്ക്കില്ല. എവിടെ ആ കുപ്പികള്‍?”

“ഇതാ ഗുരോ..”

ഞാന്‍ നോക്കി ഒരു കുപ്പിയില്‍ കുറേ ബാക്കി ഉണ്ട്.

“നിങ്ങള്‍ എനിയ്ക്കു ചീത്തപ്പേരുണ്ടാക്കരുത്. ആ കുപ്പിയിങ്ങു തരൂ. കുറച്ചു വെള്ളവും..”

ഗുരു ടെന്റിലേയ്ക്കു കയറിപ്പോയി. പിന്നെ ഒരു വാശിയോടെ, നിര്‍ത്താതെ രണ്ടു പെഗ് മടു മടാന്നടിച്ചു.
ഹാ..എന്തൊരു സുഖമായിരുന്നു പിന്നെയുള്ള ഉറക്കത്തിന്.

വാല്‍ക്കഷണം:
പിറ്റേന്ന് പുലര്‍കാലത്തെഴുനേറ്റ് ഒരു പൂര്‍ണ ക്ലാസ് നടത്തി. ധാരാളം ഫോട്ടോ എടുത്തു. എല്ലാം ചുറ്റി നടന്നു കണ്ടു. പിന്നെ പത്തുമണിയോടെ മലയിറങ്ങി, ഒരിയ്ക്കലും മായാത്ത ഓര്‍മ്മകളുമായി. ശിഷ്യരില്‍ രണ്ടു പേര്‍ അധ്യാപകരായി. ഒരാള്‍ക്ക് ഏതോ ഹോസ്പിറ്റലില്‍ ജോലി . മറ്റൊരാള്‍ നേവിയില്‍. ഇനിയൊരുത്തന്‍ ഇറ്റലിയില്‍, ബാക്കിയുള്ളവര്‍  തേരാ പാരാ.





26 comments:

  1. എല്ലാവരും ഓണമൊക്കെ ഉണ്ടു കഴിഞ്ഞില്ലെ..ഇനിയെങ്കിലും കുറേശ്ശെ ബ്ലോഗ് വായന തൊടങ്ങ്..

    ReplyDelete
  2. വായിച്ചു.
    അവസാനം ബാക്കി ഇത്തിരി കിട്ടിയതുകൊണ്ട് വിഷമം തീര്‍ന്നല്ലോ.
    നന്നായിട്ടുണ്ട് ഈ കുംഗ്ഫൂ - അടി പുരാണം

    ReplyDelete
  3. കൊള്ളാം കേട്ടോ. ചില യാത്രകള്‍ ഓര്‍മിപ്പിച്ചു. ആര്‍ത്തു വിളിച്ച്‌, അഴിഞ്ഞാടി, ആരും വരില്ല എന്ന അഹങ്കാരത്തോടെ... അങ്ങനെയുള്ള ചില യാത്രകളില്ലേ. അത്.......!

    ReplyDelete
  4. ഇപ്പൊഴാ വായിക്കാൻ തുടങ്ങിയത്, നന്നായിരിക്കുന്നു.

    ReplyDelete
  5. കൊള്ളാം......നല്ല അനുഭവം.

    ആ ശിഷ്യഗണങ്ങളും എവിടേലും കുങ്ഫൂ ക്ലാസ്സ് നടത്തുന്നുണ്ടോ?...ഒന്നറിഞ്ഞിരിക്കാനാ..ഹ ഹാ

    ReplyDelete
  6. ആലക്കോടന്റെ കുങ്ഫു വിശേഷങ്ങള്‍ വളരെ നന്നായിട്ടുണ്ട്. നല്ല അവതരണം, നല്ല ശൈലി. പിന്നെ, എന്റെ ഒരു എളിയ അഭിപ്രായം പറയട്ടോ? അവിവാഹിതനാണെങ്കില്‍, ഈ വാട്ടീസ് കാര്യങ്ങള്‍ ഇങ്ങനെ പരസ്യമായി പറയരുത്. മാര്‍ക്കറ്റ് ഇടിയും. ഇനിയും ധാരാളം എഴുതണം.

    ReplyDelete
  7. @ ചെറുവാടീ : ഹ ഹ..നന്ദി.
    @ ആളവന്താന്‍ : അതൊക്കെ ഒന്നെഴുത്. വായിയ്ക്കട്ടെ.
    @മിനി : വായിയ്ക്കാന്‍ തുടങ്ങിയല്ലേ..ഉം..ഓണത്തിന്റെ ക്ഷീണം മാറിക്കാണും.
    @ തൌഫീക്ക്: ഡാങ്ക്സ്.
    @ ജിഷാദ്: ഉം..ഇവിടേം ഡാങ്ക്സ്.
    @ സുഗന്ധി: ഭാഗ്യത്തിന് ഇല്ല. എല്ലാം ഓരോരോ “നെലേ”ലായി.
    @ അപ്പച്ചന്‍: അവിവാഹിതന്‍ ആകണമെന്ന് ആഗ്രഹമുണ്ട്. കെട്ട്യോള്‍ സമ്മതിയ്ക്കുവോന്നാ സംശ്യം..

    ReplyDelete
  8. കഥ ഇഷ്ടപ്പെട്ടു. പക്ഷേ കരാട്ടേയേക്കാള്‍ കൂടിയ സാധനമാണ് കുങ്ഫൂ എന്നു പറഞ്ഞതിനോട് അതിശക്തമായി പ്രതിഷേധിക്കുന്നു. ആ പ്രസ്താവന പിന്‍‍വലിക്കണം. ഇല്ലേല്‍ ഞങ്ങള്‍ കരാട്ടേ ബ്ലാക്ക്‌ബെല്‍റ്റുകള്‍ എല്ലാം കൂടി അങ്ങോട്ടു വരും...

    ReplyDelete
  9. ബിജു...ഇനിയെപ്പോഴാ വൈതല്‍ മലയില്‍ പോവാന്‍ പരിപാടി....നല്ല രസം.....സസ്നേഹം

    ReplyDelete
  10. @ജയകൃഷ്ണന്‍ : വരുന്ന വിവരം മുന്‍‌കൂട്ടി അറിയിയ്ക്കണേ..നാട്ടില്‍ നിന്നൊന്നു മാറി നില്‍ക്കാനാ..!
    @ ഓഴാക്കന്‍::-) :-)
    @ രാജേഷ് : ഡാങ്ക്സ് ഡാങ്ക്സ്
    @ യാത്രികന്‍ : ഇനിയും പോകണമെന്ന് ആഗ്രഹമുണ്ട്. പഴയതു പോലെല്ല ഇപ്പോള്‍, ഫോറസ്റ്റുകാരുടെ പെര്‍മിഷനൊക്കെ വേണം. എങ്കിലും ധാ‍രാളം പേര്‍ ഇപ്പോഴും വരുന്നുണ്ട് അവിടെ.

    ReplyDelete
  11. nannayitundu...beer eduthu aruviyil thanupikkan vechuu..super!

    ReplyDelete
  12. ഹഹ ഗുരു ശിഷ്യ ബന്ധത്തിന്റെ ആഴത്തിന് ബ്രാണ്ടിയും കപ്പ ബിരിയാണിയും ഒരു പ്രേരകമായി

    ReplyDelete
  13. ingane veenam guru shishyanmaaraayennal........
    adipoli

    ReplyDelete
  14. എന്നാലും ശിഷ്യന്മാര്‍ മടു മടാ അടിക്കുന്നത് നോക്കി വെള്ളമിറക്കേണ്ടി വന്ന ആ ഗുരുവിന്റെ മുഖം ഓര്‍ത്ത് ചിരിച്ച് പോയി ഞാന്‍.

    ReplyDelete
  15. വളരെ രസകരമായ അവതരണം...

    ReplyDelete
  16. മദ്യപാനികൾ നീണാൾവാഴട്ടെ.....

    ReplyDelete
  17. വായിച്ചു കേട്ടോ...നല്ല രസമുണ്ടായിരുന്നു വായനക്ക്...
    "ഗുങ്ങ്ഫൂ" ഇപ്പോഴും അഭ്യസിപ്പിക്കുന്നുണ്ടോ...ഉണ്ടെങ്കില്‍ ചേരാനാ...

    ReplyDelete
  18. padippichathu KUNGFU..aano..KUPPYFU..aano

    ReplyDelete
  19. biju vettaaa thakarthu
    enikkum padikkanam gunfoooooooooooooo
    alakkode njaan sthiram varunna sthalamaanu
    alakkodu naduvil oduvalli

    ReplyDelete
  20. മലയുടേയും പശ്ചാത്തലത്തിന്റേയും മലകയറിയതിന്റേയും വിവരണങ്ങൾ മനസ്സിൽ കൊതിയുണർത്തി. നല്ല വായന തന്നു. നന്ദി.

    ReplyDelete
  21. ബിജു വായിച്ചു കൊതിച്ചു.ഹോ അവിടുത്തെ കാഴ്ച്ചകളിൽ

    ReplyDelete