പണ്ട് ആലക്കോട്ടേയ്ക്ക് തിരുവിതാംകൂര്‍ അച്ചായന്മാരുടെ കുടിയേറ്റം ഉണ്ടായതോടെ എമ്പാടും റബര്‍ തോട്ടങ്ങള്‍ ഉണ്ടായി വന്നു. ഈ റബറിന്റെയൊരു പ്രത്യേകത എന്നു പറഞ്ഞാല്‍ കിഴക്കു വെള്ളകീറും മുന്‍പു പട്ട കീറിയാലേ (ടാപ്പിംഗ്) പാലു നന്നായി കിട്ടൂ. അതു കൊണ്ടു തന്നെ, അച്ചായന്മാരെല്ലാം(അല്ലാത്തവരും) കോഴികൂകും മുന്‍പ് ഒരിറക്ക് കട്ടന്‍കാപ്പിയുമടിച്ച് റബര്‍കൂടയെടുത്ത് എളിയില്‍ തിരുകി, റബര്‍കത്തിയില്‍
കുപ്പിപിഞ്ഞാണത്തിന്റെ ചീളുകൊണ്ട് “കിചും കിചും“ എന്നു രാകി മൂര്‍ച്ചയാക്കികൊണ്ട് റബര്‍ തോട്ടത്തിലേയ്ക്ക് നടക്കും.അന്നൊക്കെ ഇരുട്ടു മാറ്റാന്‍ എവെറെഡിയുടെ മൂന്നുബാറ്ററി ടോര്‍ച്ചാണ് ആശ്രയം. ചില വിരുതന്മാര്‍ മെഴുകുതിരി, മണ്ണെണ്ണ വിളക്ക് മുതലായ പരമ്പരാഗത പ്രകാശസ്രോതസുകളും ഉപയോഗിയ്ക്കും. റബര്‍ തടിയില്‍ കൊള്ളാതെ കൃത്യം പട്ടയില്‍ തന്നെ കത്തിപ്രയൊഗം നടത്താന്‍ വെളിച്ചം അത്യന്താപേക്ഷിതം. ടോര്‍ച്ചും കൈയില്‍ പിടിച്ച് എന്തായാലും ഈ പരിപാടി ഒക്കത്തില്ല. അപ്പോള്‍ പിന്നെ മിക്കവാറും പേര്‍ പതിവായി സ്വന്തം വായ, കഴുത്തിനും തോളിനുമിടയ്ക്കുള്ള പ്രദേശം, കക്ഷപ്രദേശം ഇവ കഴിവും യുക്തിയും സൌകര്യവുമനുസരിച്ച് ടോര്‍ച്ച് പിടിക്കാന്‍ ഉപയോഗിച്ചു പോന്നു. ഇടയ്ക്കിടെ സ്ഥാനം മാറ്റേണ്ടതിനാലും “മേ കോ”ന്നു നിന്നുകൊണ്ടുള്ള ഈ അഭ്യാസം ശരീരത്തിന്റെ പലഭാഗങ്ങളിലും വേദന ഉണ്ടാക്കുന്നതിനാലും ഇവര്‍ ബദല്‍ മാര്‍ഗങ്ങള്‍ക്കായി അന്വേഷിച്ചു കൊണ്ടിരുന്നു.(പരമ്പരാഗത മാര്‍ഗം സ്വീകരിയ്ക്കുന്നവര്‍ക്കും ഇതേ പ്രശ്നം ഉണ്ടായിരുന്നു.) പലരും കണ്ടെത്തിയ വഴി സ്വന്തം പ്രേയസിയെയും ഈ പരിപാടിയില്‍ (ടോര്‍ച്ച് പിടിക്കാന്‍ )ഉള്‍പ്പെടുത്തുക എന്നതാണ്. എന്നാല്‍ വെളുപ്പാന്‍ കാലത്തെ കുളിരും നക്ഷത്രവെളിച്ചം മാത്രമുള്ള ഇരുട്ടും റബറിലകളില്‍ തട്ടിവരുന്ന ഇളം കാറ്റും എല്ലാം കൂടി ചേര്‍ന്ന് പലര്‍ക്കും ഇത് ടാപ്പിംഗിന് വീണ്ടും കാലതാമസമുണ്ടാക്കാനേ സഹായിച്ചുള്ളൂ.
അങ്ങനെയിരിയ്ക്കേ, ഏതോ ഒരാള്‍ നായാട്ടുകാരന്റെ തലയില്‍ കെട്ടുന്ന ഹെഡ് ലൈറ്റ് കാണാന്‍ ഇടവരുകയും ഒരെണ്ണം മേടിച്ചു കൊണ്ടുവരുകയും ചെയ്തു.നമ്മുടെ സുനില്‍ സാറ് ഈ സാധനത്തിന്റെ വിപണന സാധ്യത മനസ്സിലാക്കി അത് സ്വന്തമായി ഉണ്ടാക്കാനുള്ള “സുന“ സംഘടിപ്പിച്ചു. ആലക്കോട്ടുകാര്‍ ഇരുകൈയും നീട്ടിയാണ് പുള്ളിയുടെ ഹെഡ് ലൈറ്റ് സ്വീകരിച്ചത്. ആകെയൊരു ബുദ്ധിമുട്ടുള്ളത്, കാശിന്മേലുള്ള പേശലാണ്. എല്ലാം പരിചയക്കാര്‍ .വായ് കൊണ്ടു പറഞ്ഞാലും ബില്ലെഴുതിക്കൊടുത്താലും ആലക്കോട്ടുകാര്‍ പേശും. അതിനെ മറികടക്കാന്‍ സുനില്‍ സാറ് കണ്ടെത്തിയ വിദ്യ അത്യന്താധുനികമായിരുന്നു. അന്ന് അപൂര്‍വമായിരുന്ന “കമ്പ്യൂട്ടര്‍ “ എന്ന സാധനം അരലക്ഷത്തിലധികം രൂപ (ഒരേക്കര്‍ സ്ഥലത്തിന്റെ വില) കൊടുത്ത് കടയില്‍ മേടിച്ചു വച്ചു! ദിനേശ് ബീഡിയും വലിച്ച് കാലിച്ചായയും കുടിച്ച് , ഹെഡ് ലൈറ്റൊരെണ്ണം മേടിക്കുമ്പം പേശിക്കിട്ടുന്ന കാശിന് പോകുന്ന വഴിയ്ക്ക് പട്ട ഷാപ്പിലൊന്ന് കേറണമെന്നും കരുതി വന്ന ആലക്കോട്ടെ പാവം അച്ചായന്മാരോട് സുനില്‍ സാറ് പറഞ്ഞു;
“ വെയ്റ്റ്. കമ്പ്യൂട്ടറിപ്പം അടിയ്ക്കും..!(ബില്ല്)“
നേരാം വണ്ണം ഒരു കാല്‍കുലേറ്റര്‍ പോലും കണ്ടിട്ടില്ലാത്ത ആ പാവം കണ്ണും തള്ളി നില്‍കുമ്പോള്‍ കിര്‍ കിര്‍ എന്ന ശബ്ദത്തോടെ പ്രിന്റര്‍ ബില്ലൊരെണ്ണം അടിച്ചു പുറത്തോട്ടു തള്ളിത്തരും.രൂപാ അഞ്ഞൂറ്റന്‍പത്!
“അല്ല ഇച്ചിരി കൊറയത്തില്ലേ?”
എന്നാ ചെയ്യാനാ ചേട്ടാ, കമ്പ്യൂട്ടറടിച്ചതു കണ്ടില്ലേ?എനിക്കൊന്നും ചെയ്യാമ്പറ്റത്തില്ല. ” കമ്പ്യൂട്ടറടിച്ചാ പിന്നെ അപ്പീലില്ലെന്ന അറിവില്‍ പാവം, പട്ടച്ചാരായത്തിന്റെ മോഹപ്പക്ഷിയെ അന്തരീക്ഷത്തിലേയ്ക്കെറിഞ്ഞു കളഞ്ഞും കൊണ്ട് പറഞ്ഞ കാശും കൊടുത്ത് സാധനം മേടിച്ച് സ്ഥലം കാലിയാക്കും. പിന്നെ ആകെയൊരാശ്വാസം ബില്ല് കമ്പ്യൂട്ടറിലടിച്ചതാണല്ലോ! വേറെവിടെയുണ്ട് കമ്പ്യൂട്ടറ്?
അങ്ങനെ വിവരസാങ്കേതിക വിദ്യയെ മാര്‍കറ്റിങ്ങില്‍ എങ്ങെനെ ലാഭകരമായി ഉപയോഗപ്പെടുത്താമെന്ന് അദ്ദേഹം തെളിയിച്ചു. ആലക്കോടിനു പകരം കൊള്ളവുന്ന മറ്റെവിടെയെങ്കിലുമാണെങ്കില്‍ ഉന്നതങ്ങളിലെത്തേണ്ട അപൂര്‍വ പ്രതിഭ!
ഇങ്ങനെയൊക്കെ ആണെങ്കിലും താനൊരു മഹാനാണെന്ന യാതൊരു ജാഡയും പുള്ളിക്കില്ല.(സത്യമായിട്ടും). ഫൈസല്‍ കോംപ്ലക്സിലെ ഏഴാംകൂലികളായ ഞങ്ങളോട് കമ്പനി കൂടുന്ന കാര്യത്തില്‍ യാതൊരു പിശുക്കും കാണിച്ചിട്ടില്ല. ഇദ്ദേഹത്തിന്റെ ഷോപ്പ് ഫൈസല്‍ കോംപ്ലക്സിനോട് ചേര്‍ന്ന് അല്പം മുകളിലാണ്. ഷോപ്പിന്റെ പുറകില്‍ കൂടെയുള്ള സ്റ്റെപ്പ് ഇറങ്ങിയാല്‍ കോംപ്ലക്സിലെത്തി. ഇടയ്ക്കിടെ സുനില്‍ സാറ് അങ്ങനെ എത്തും. വരുമ്പോള്‍ ഒരു കെട്ട് കഥകളും കൊണ്ടുവരും. (സോറി ഒന്നും ചോദിച്ചേക്കല്ല്, എഴുതാന്‍ പറ്റത്തില്ല. സൈബര്‍ ക്രൈമാകും)
സുനില്‍ സാറ് പുതുതായി ആലോചിയ്ക്കുന്നത്, പാരമ്പര്യേതര ഊര്‍ജ ഉറവിടങ്ങളെക്കുറിച്ചാണ്. അതായത് പുതിയ ഏതെങ്കിലും വിദ്യയിലൂടെ ഗ്യാസ് ഉണ്ടാക്കുക. ഗ്യാസിനെക്കുറിച്ച് ചിന്തിയ്ക്കാന്‍ കാരണമുണ്ട്, രണ്ടെണ്ണം. ഒന്ന്- ഫൈസല്‍ കോംപ്ലക്സില്‍ ഒരു പ്രൈവറ്റ് ഗ്യാസ് ഏജന്‍സിയുള്ളത് അറിയാമല്ലോ! മിക്കവാറും ദിവസങ്ങളില്‍ കുറ്റീം താങ്ങിപ്പിടിച്ച് വരുന്ന പാവങ്ങള്‍ അടച്ചിട്ട ഏജന്‍സിയാണ് കാണുക. ഇത് പലപ്പൊഴും അവിടുത്തെ സമാധാനാന്തരീക്ഷത്തിനു ഭംഗം വരുത്തുമായിരുന്നു. രണ്ട്- കോംപ്ലക്സിലെ ചിക്കന്‍ കടയുടമയും പരോപകാരിയുമായ ജോര്‍ജ് വൈകുന്നേരങ്ങളില്‍ വിഷമാവസ്ഥയിലായിരുന്നു;വെട്ടിക്കൂട്ടിയ കോഴിയുടെ തൂവല്‍. തോല്, പോട്ടി കീട്ടിയെല്ലാം എവിടെ കൊണ്ടു കളയുമെന്നോര്‍ത്ത്.(ഇപ്പോള്‍ അങ്ങനെയൊരു പ്രശ്നമില്ല. അതിനൊക്കെ ആവശ്യക്കാരുണ്ട്).
സുനില്‍ സാറിന്റെ ശാസ്ത്രബുദ്ധി മിന്നി. ഈ രണ്ടുപ്രശ്നത്തിനുമുള്ള പരിഹാരം ഒറ്റപ്പോയന്റില്‍ സാറ് കണ്ടു. ഇക്കണ്ട കോഴി വേസ്റ്റെല്ലാം ഒരു “പ്ലാന്റി“ല്‍ നിക്ഷേപിയ്ക്കുക. ഒരാഴ്ച കഴിഞ്ഞാല്‍ നല്ലൊന്നാന്തരം മീഥേന്‍ ഗ്യാസ് കിട്ടും! സംഗതി വിജയിച്ചാല്‍ ഗ്യാസുമായി, മാലിന്യ സംസ്കരണവുമായി. ആവശ്യം ജോര്‍ജിന്റേതുകൂടിയായതിനാല്‍ പ്രോജക്ടില്‍ പുള്ളിയേയും ഉള്‍പ്പെടുത്തി, കാശിനല്പം വലിവുള്ളതിനാല്‍ “വര്‍ക്കിങ്ങ്” പാര്‍ട്നറായിട്ട്.
പ്രാഥമിക പരീക്ഷണത്തിനായി പ്ലാന്റ് തയ്യാറാക്കണം. വലിയൊരു വീപ്പ സംഘടിപ്പിച്ചു. വേസ്റ്റ് ഇടാന്‍ ഒരു വലിയ ദ്വാരം. ഗ്യാസ് എടുക്കാന്‍ പുറത്തേയ്ക്ക് " L" ഷേപ്പുള്ള ഇരുമ്പ് പൈപ്പ്. ഇത്രയുമായപ്പോള്‍ പ്ലാന്റ് റെഡി. നല്ല പെയിന്റൊക്കെ അടിച്ച് സിമ്പ്ലനാക്കി പ്ലാന്റ് കോഴിക്കടയുടെ അടുത്ത് തന്നെ സ്ഥാപിച്ചു.(മൊത്തം മാന്‍ പവറ് വര്‍ക്കിങ്ങ് പാര്‍ട്നറുടെ വക). അതായത് നമ്മുടെ മാത്തഞ്ചേട്ടന്റെ കടയുടെ മുന്‍പില്‍ തന്നെ.
അങ്ങനെ ഞങ്ങളെയെല്ലാം സാക്ഷിയാക്കി പ്ലാന്റില്‍ “ഇന്ധനം“ നിറച്ചു. ദ്വാരങ്ങളെല്ലാം അടച്ച് സീല്‍ ചെയ്തു. പൈപ്പ് അതിന്റെ താഴെയുള്ള ഒരു ടാപ്പ് പൂട്ടി അടച്ചു. ഇനി ഒരാഴ്ച കഴിഞ്ഞ് ടാപ്പ് തുറന്നാല്‍ ഗ്യാസ് റെഡി.
ഞങ്ങളെല്ലാം ദിവസമെണ്ണികാത്തിരുന്നു. സുനില്‍ സാറും ജോര്‍ജും ഇടക്കിടെ വന്ന് പ്ലാന്റ് പിടിച്ചു കുലുക്കിയിട്ടു പോകും. മിക്സിങ്ങ് കറക്ടാകാനാണത്രേ (ആ.!നമുക്കെന്നാ കോപ്പറിയാം?).
തൊടാന്‍ പേടിച്ച് ഞാന്‍ ഇടയ്ക്കൊക്കെ അതിന്റെ അടുത്തെത്തി ശ്രദ്ധിച്ചു നോക്കും. നമ്മളിനി കേറി വല്ലടത്തും തൊട്ടിട്ട് പൊട്ടിത്തെറിയ്ക്കുകയോ മറ്റൊ ചെയ്താലോ! അതുകൊണ്ട് സുമാര്‍ മൂന്നടി മാറിയേ ഞാന്‍ നില്‍ക്കൂ. അകത്തുനിന്ന് എതാണ്ട് ഇരമ്പലൊക്കെ കേള്‍ക്കാം, ഗ്യാസ് ട്രബിളുള്ളവന്‍ കടല തിന്ന മാതിരി. ഗ്യാസ് ഉണ്ടാകുന്നതാണ്.
ഒരാഴ്ച തികഞ്ഞു! പ്ലാന്റ് ട്രയല്‍ റണ്‍ നടത്തുന്നതിന്നാണ്. മിക്കവാറും ആലക്കോടിന്നു കിടുങ്ങും. ചെറിയ കാര്യമാണോ? അവനനനു വേണ്ട ഗ്യാസ് സ്വന്തമായി ഉല്പാദിപ്പിയ്ക്കാം. വെറുതെ കുറ്റിയും ചുമന്ന് കണ്ട ഏജന്‍സിക്കാരന്റെ തിണ്ണ നിരങ്ങണ്ട.കണ്ടോ ആള്‍ക്കാര്‍ ക്യൂ നിന്നു പ്ലാന്റിന് ഓര്‍ഡര്‍ ചെയ്യും.
രാവിലെ ഏതാണ്ടു പത്തുമണിയോടെ സുനില്‍ സാറ് പുതിയ കൈത്തറി ഷര്‍ട്ടുമിട്ട് (ഇസ്തിരിയിടാത്തത്-ബു.ജി.) നല്ല പ്ലെസന്റ് ലുക്കില്‍ വന്നു. ജോര്‍ജ്ജും കൂടി. കുറച്ചങ്ങു മാറി ഞങ്ങള്‍ ഏഴാംകൂലികളും. (ആര്‍ക്കും അത്ര അടുക്കാനുള്ള ധൈര്യമില്ലായിരുന്നു എന്നതും സത്യം.) ഇനിയിപ്പോ പ്ലാന്റ് തുറക്കാം. വെറുതെ തുറന്നാല്‍ ഗ്യാസിന്റെ പ്രെഷര്‍ അറിയാന്‍ പറ്റില്ല. നല്ല പ്രൊഡക്ഷനുണ്ടെങ്കില്‍ നല്ല പ്രഷറുമുണ്ടാകും. അത് ചെക്കു ചെയ്യാന്‍ പറ്റിയ ഉപകരണമൊന്നും തല്‍ക്കാലം കൈയിലില്ല. ശാസ്ത്രബുദ്ധിയ്ക്കാണോ ഐഡിയയ്ക്കു പഞ്ഞം. ഒറ്റ ബലൂണ്‍ കിട്ടിയാല്‍ പോരേ? നിര്‍ഭാഗ്യവശാല്‍ ഒരു കടയിലും വലിയ ബലൂണൊന്നും ഇല്ലായിരുന്നു, ഒക്കെ പീക്കിരി ടൈപ്പുമാത്രം. പക്ഷേ അതിലും സൂപ്പര്‍ സാധനം അതാ ഷെല്‍ഫിലിരിയ്ക്കുന്നു. നിരോധ് ! ഒരെണ്ണം മേടിച്ചു. നല്ല വലിപ്പവുമുണ്ട്, ബലവും കിട്ടും.നിരോധ് നന്നായി വീര്‍പ്പിച്ച് ഓട്ടയൊന്നുമില്ലന്ന് ഉറപ്പുവരുത്തി. (വിവരമില്ലാത്ത ചിലവന്മാര്‍ ഒരു മാതിരി ചിരി ചിരിച്ചു, ആസാക്കുന്ന മാതിരി!) ബലം പരിശോധിച്ച “മര്‍ദ്ദ പരിശോധനാ യന്ത്രം“ അഥവാ നിരോധ് കാല്‍ ഭാഗം പൈപ്പിലേയ്ക്ക് കയറ്റിയിട്ടു. തോമസ് ആല്‍വാ എഡിസനെയും അബ്ദുള്‍ കലാമിനെയും മനസ്സില്‍ ധ്യാനിച്ച് ടാപ്പ് പതിയെ തുറന്നു. പണ്ടാരടങ്ങാനായിട്ട് എത്ര പിടിച്ചിട്ടും ടാപ്പ് അനങ്ങുന്നില്ല. അവസാനം രണ്ടും കൈയും കൊണ്ട് നല്ല ബലത്തില്‍ ടാപ്പങ്ങു തുറന്നു. പ്രയോഗിയ്ക്കേണ്ട ഫോഴ്സിന്റെ കാല്‍കുലേഷന്‍ തെറ്റിയിട്ടോ എന്തോ ടാപ്പ് മുഴുവനങ്ങു തുറന്നു പോയി!
നിരോധ് “ഭും” എന്നും പറഞ്ഞങ്ങു വീര്‍ക്കുന്നതും കണ്ടു; സ്കഡ് മിസൈല്‍ പോലെ സുനില്‍ സാറിന്റെ മുഖത്തേയ്ക്ക് പാഞ്ഞു ചെല്ലുന്നതും കണ്ടു. പിക്കറ്റിങ്ങിനിടെ ടിയര്‍ ഗ്യാസ് പൊട്ടിയ പോലൊരു സിറ്റ്വേഷനായിരുന്നു പിന്നെ. വര്‍ഷങ്ങളായി വൃത്തിയാക്കാത്ത പത്ത് കക്കൂസ് ടാങ്ക് ഒന്നിച്ചു പൊട്ടിയാലെന്ന മാതിരിയുള്ള ഒരു സവിശേഷ ഗന്ധം അവിടാകെ പരന്നു. ഒറ്റച്ചാട്ടത്തിന് ഞങ്ങളൊക്കെ ഓടി റോഡില്‍ ചാടി. സുനില്‍ സാറ് എങ്ങോട്ട് പോയെന്ന് ഓട്ടത്തിനിടെ കാണാനും പറ്റിയില്ല. മാത്തപ്പന്‍ ചേട്ടന് പലവിധ കാരണങ്ങളാല്‍ അത്ര പെട്ടെന്നോടി രക്ഷപെടാനായില്ല. അതുകൊണ്ട് ആ ഗന്ധം മൂക്കില്‍ കൂടി കയറി കുടല്‍മാല വരെ ഇളക്കി കളഞ്ഞു!
ഏതാണ്ട് അരമണിക്കൂര്‍ കൊണ്ട് ഒരു വിധം അന്തരീക്ഷം നോര്‍മലാകുകയും ഓടിയവരെല്ലാം തിരികെ എത്തുകയും ചെയ്തു. പക്ഷേ പ്ലാന്റിന്റെ ഗന്ധത്തെയും വെല്ലുന്ന അസംസ്കൃത പദങ്ങള്‍ മാത്തപ്പന്‍ ചേട്ടന്റെ വക അന്തരീക്ഷത്തില്‍ തത്തിക്കളിയ്ക്കുന്നുണ്ടായിരുന്നു..
ഏതാണ്ട് രണ്ടു ചന്ദ്രമാസങ്ങള്‍ കഴിയേണ്ടി വന്നു സുനില്‍ സാറ് വീണ്ടും ഫൈസല്‍ കോംപ്ലക്സില്‍ കാലുകുത്താന്‍ .
വാല്‍ക്കഷണം: എനിയ്ക്ക് ഇദ്ദേഹത്തോട് അദ്ദേഹമറിയാത്ത ഒരു കടപ്പാടുണ്ട്. ഞാനാദ്യമായി ഒരു കമ്പ്യൂട്ടര്‍ സ്പര്‍ശിയ്ക്കുന്നത് ഇദ്ദേഹത്തിന്റെ ഷോപ്പില്‍ നിന്നാണ്. വളരെ ആത്മാര്‍ത്ഥമായി അദ്ദേഹം, എന്റെ ജോലിയ്ക്ക് അതുകൊണ്ടുള്ള പ്രയോജനങ്ങള്‍പറഞ്ഞു തന്നു. അങ്ങനെയാണ് ഞാനൊരു കമ്പ്യൂട്ടര്‍ ലോണെടുത്ത് മേടിച്ചത്. ലോണടയ്ക്കാന്‍ പറ്റിയില്ലെങ്കിലും കമ്പ്യൂട്ടര്‍ പഠിച്ചു, ഗള്‍ഫില്‍ ജോലിയും കിട്ടി, ഇന്നദ്ദേഹത്തെ പറ്റി കഥ(വാസ്തവം)യും എഴുതി. ഗുരോ അവിടുത്തേയ്ക്കെന്റെ പ്രണാമം.
(ഇഷ്ടപ്പെട്ടെങ്കില്‍ ഒരു വോട്ട് കുത്തിയേക്ക്!)
good one
ReplyDeleteബയോ ഗ്യാസിന്‍ മണമില്ലന്നാണല്ലോ എന്റെ അറിവ്
ReplyDelete>>നൌഷു, താങ്ക്സ്.
ReplyDelete>> കൂതറ സാറെ, സാറിന്റെ നാടെവിടാ? ആലക്കോട്ടൊക്കെ ഭയങ്കര മാണമാന്നേ...
ഹ ഹ ഹ..ഗൊള്ളാം ആലക്കോടാ,, ഈ ബിശേഷം...
ReplyDeleteനിലീനം, ങും ബരവ് ബച്ച്ക്ക്ണ്‍
ReplyDelete