Ind disable

Saturday 29 May 2010

പാറശ്ശാല തങ്കണ്ണന്‍

ആലക്കോട്ടെ രാജവംശം തിരുവിതാംകൂറില്‍ നിന്നും തിരുകുടിയേറ്റം നടത്തിയതാകുന്നു. അന്നിവിടം ചുറ്റും മലകളാലും കാടിനാലും അലങ്കരിക്കപ്പെട്ട വെറും ഇസ്പേഡാഴാംകൂലി ഗ്രാമം. ഒരു ടാറിടാത്ത പെരുവഴീം നാലു കടകളും രണ്ടു ചായക്കടേം. കഴിഞ്ഞു ആലക്കോട്.
അന്നാലക്കോട്ടെ മുഖ്യാകര്‍ഷണം രാജപ്പന്റെ ചായക്കടയിലെ “ഉണ്ടക്ക”(ബോണ്ട -ഉണ്ടന്‍‌പൊരി എന്നൊക്കെ പറയുന്ന അതേ സാധനം)യും “അമ്മാവന്റെ” ഹോട്ടലിലെ ബീഫും പൊറോട്ടയും പിന്നെ പേരില്ലാത്ത പട്ട ഷാപ്പും ആയിരുന്നു. പിന്നെ പിന്നെ തിരുവിതാംകൂറില്‍ നിന്നും തടിമിടുക്കും ചങ്കൊറപ്പുമുള്ള നല്ല അച്ചായന്മാര്‍ കുറ്റീം പറിച്ച് പെണ്ണും പെടക്കോഴീം നാടന്‍ തൂമ്പായും കാച്ചിയ വാക്കത്തിയുമൊക്കെയായി ഇവിടേയ്ക്ക് കുടിയേറി. അങ്ങനെയിവിടം പുരോഗമിച്ച് പുരോഗമിച്ച് ഇന്നത്തെ ആലക്കോടായി. രാജാവുള്ളപ്പോള്‍ പരിവാരവും വേണമല്ലോ? അങ്ങനെ തെക്ക് പാറശാ‍ലയില്‍ നിന്നും പകുതി അണ്ണാച്ചി പകുതി മലയാളി സൈസിലുള്ള കുറെ പേരും വന്നു. അവരങ്ങിനെ രാജാവിനെ സേവിച്ചുംകൊണ്ട് പല പല വേലകളിലേര്‍പ്പെട്ടു ജീവിച്ചു. പിന്നെ പിന്നെ പലരും സ്വന്തം വേലകള്‍ തേടി പ്പോയി. ഡ്രൈവര്‍ ,കല്‍പ്പണിക്കാര്‍ , ആശാരിമാര്‍ , കൂലിപ്പണിക്കാര്‍ അങ്ങനെയങ്ങനെ. അച്ചായന്മാര്‍ “എന്നതാടാ കൂവേ “ എന്നു ചൊദിച്ചപ്പോള്‍ പാറശാലക്കാര്‍ “എന്തരണ്ണാ “ എന്നു തിരിച്ചുപറഞ്ഞു. ഇതിനിടയില്‍ “വന്നിനി, പോയിനി, നിന്നിനി” എന്നൊക്കെ പറഞ്ഞ് കുറെ അസ്സല്‍ മലബാറുകാരും ജീവിച്ചുവന്നു.
പാറശാല തങ്കന്‍ എന്ന തങ്കണ്ണന്‍ അത്യാവശ്യം മോശമില്ലാത്ത ഒരാശാരി ആണ്. വല്യ നിലയിലൊന്നുമായില്ലെങ്കിലും നാലഞ്ചു മക്കളുടെ കഞ്ഞികുടിയും വൈകിട്ടത്തെ തണ്ണിയടിയും  മുട്ടില്ലാതെ നടന്നു പോകുന്നുണ്ട്. അതില്‍ കവിഞ്ഞ, കൊമ്പത്തെ ആളാവണമെന്ന വാശീം തങ്കണ്ണനില്ല.
പാവത്താനായ ഈ തങ്കണ്ണനെക്കുറിച്ച് ഒരുപാട് കള്ളക്കഥകള്‍ അസൂയാലുക്കള്‍ പറഞ്ഞു പരത്തിയിട്ടുണ്ട്. അവരുടെ പറച്ചില്‍ കേട്ടാല്‍ തോന്നും സംഗതി സത്യമാണെന്ന്. പിന്നെ തങ്കണ്ണനോട് ചൊദിച്ച് അത് പ്രൂവ് ചെയ്യാനൊന്നും ആരും മിനക്കെട്ടിട്ടില്ല. പാറശാല തെറിയ്ക്ക് വല്ലാത്ത കടുപ്പമാണത്രേ!
കള്ളക്കഥ ഒന്ന് : ഒരിക്കല്‍ പുതുതായി കുടിയേറിയ ഒരച്ചായന്റെ പുരപണിയ്ക്ക് കട്ടിലയുണ്ടാക്കാന്‍ തങ്കണ്ണനെയാണത്രേ വിളിച്ചത്. അച്ചായന്‍ താമസം പ്ലാസ്റ്റിക്കിന് മറച്ച ഷെഡില്‍ . തങ്കണ്ണന്‍ അല്പം തണലു നോക്കി മുറ്റത്തു നിന്ന ഒരു പേര ചുവട്ടിലിരുന്ന് പണിതുടങ്ങി .കട്ടിലയെല്ലാം അടിച്ച് കൂട്ടി ഭിത്തിയില്‍ വയ്ക്കാന്‍ പൊക്കുമ്പോഴാണത്രേ അതു ശ്രദ്ധിയ്ക്കുന്നത്, കട്ടില പേരയെ ഉള്ളിലാക്കിയാണ് അടിച്ചത്! (ഇതു പിന്നെ ഒരു സിനിമയില്‍ ജഗതി അനുകരിച്ചിട്ടുണ്ട്!)
കള്ളക്കഥ രണ്ട് (ഇതു പക്ഷേ കള്ളക്കഥയല്ലെന്നാണ് ആലക്കോടുകാരൊന്നടങ്കം അവകാശപ്പെടുന്നത്): ഒരിക്കല്‍ ജോര്‍ജെന്നു പേരുള്ള ഒരച്ചായന്‍ തങ്കണ്ണന്റെ വീട്ടില്‍ നിന്നും ഒരു കട്ടില്‍ പണിയിച്ചുകൊണ്ടു പോയി. നൂറു രൂപ കൂടി കൊടുക്കണം ബാക്കി. അത് വീട്ടില്‍ വന്നു മേടിച്ചുകൊള്ളാനും പറഞ്ഞു. (അന്നൊക്കെ അങ്ങനെ നടക്കും. ഇന്നെങ്ങാനുമാണെങ്കില്‍......)
തങ്കണ്ണന്‍ ഒരുച്ച നേരത്താണ് ബാക്കി കാശു മേടിയ്ക്കാന്‍ ചെന്നത്.
“ജോര്‍ജണ്ണന്റെ വീടിതു തന്നെ? ” പുറത്താരെയും കാണാത്തതുകൊണ്ട് തങ്കണ്ണന്‍ ഉച്ചത്തില്‍ ചൊദിച്ചു.
അകത്തു നിന്നും ചെറുപ്പക്കാരിയായ ലിസി ചേച്ചിയാണിറങ്ങി വന്നത്.
“അതെ. ആരാ.. എന്താ കാര്യം?”
“ജോര്‍ജണ്ണനെവിടഏ..?”
“”അച്ചായനിവിടില്ലല്ലോ”
“അതു ശരി. ഒരു നൂറു രൂപയുണ്ട്...കിടക്കുന്നോ?”
ലിസിച്ചേച്ചിയൊന്നു ഞെട്ടിയിട്ട് അതിവേഗം ഉള്ളിലേയ്ക്കു പോയത് കാശെടുക്കാനാണെന്ന് തങ്കണ്ണന്‍ തെറ്റിദ്ധരിച്ചു. പക്ഷേ ഒരു മുഴുത്ത കുറ്റിച്ചൂലുമായി അലറിക്കൊണ്ട് ചാടിത്തുള്ളി വന്ന ലിസിച്ചേച്ചിയോട്   “എന്തര് പ്രച്ന“മെന്നു ചോദിച്ചെങ്കിലും അന്ധാളിപ്പുകൊണ്ടാകം ഒച്ച വെളിയില്‍ വന്നില്ല.
അസ്സലു കാഞ്ഞിരപ്പള്ളിക്കാരി റബറച്ചായത്തിയാണ് ലിസിച്ചേച്ചി. പുള്ളിക്കാരീടടുത്താണോ വിളച്ചില്‍ ? ഒച്ചേം ബഹളോം കേട്ട് അയല്‍ക്കാരു കൂടി. (പണ്ടങ്ങിനെയാ അയലത്തൊരു ബഹളം കേട്ടാല്‍ ആളോടീക്കൂടും)
അയല്‍‌ക്കാര്‍ ആണുങ്ങള്‍ തങ്കണ്ണനെ പിടിച്ച് ക്വസ്റ്റ്യന്‍ ചെയ്തപ്പോളല്ലേ കാര്യം തിരിഞ്ഞത്. “നൂറു രൂപ കിട്ടാനുണ്ട്, അതുണ്ടോ” എന്നതിന്റെ പാറശ്ശാലന്‍ വേര്‍ഷനാണത്രേ തങ്കണ്ണന്‍ ലിസിചേച്ചിയോട് മൊഴിഞ്ഞത്? കാഞ്ഞിരപ്പള്ളിക്കാരിയെന്തിനാ ചൂലുമായി വന്നതെന്ന് കുറെക്കാലം കഴിഞ്ഞാണ് തങ്കണ്ണന് മനസ്സിലായത്!
ഇങ്ങനെയൊക്കെ ഇരിയ്ക്കുന്ന കാലഘട്ടത്തിലാണ് ആലക്കോട്ടേയ്ക്ക് വികസനം ബസു കയറിയെത്തുന്നതും ഫൈസല്‍ കോമ്പ്ലക്സൊക്കെ പൊന്തിവരുന്നതും. ഫൈസല്‍ കോപ്ലക്സിലെ ഓരോ പൊത്തുകളില്‍ ചേക്കേറി ഞാനും എന്റെ തലതിരിഞ്ഞ ചങ്ങാതിമാരും അര്‍മാദിച്ച് നടക്കുന്ന കാലം. തങ്കണ്ണന് അല്പം പ്രായമൊക്കെ ആയി. മക്കള്‍ പണിയ്കു പോകുന്നുണ്ട്. ചെറിയൊരു വീടൊക്കെയായി, കറന്റുണ്ട്, ഫോണില്ല. ഇടയ്ക്കൊക്കെ പാറശാലയ്ക്കു വിളിയ്ക്കാന്‍ സോജന്റെ ബൂത്തില്‍ വരും.
അന്നാലക്കോട്ടെ ടെലിഫോണ്‍ എക്സ്ചേഞ്ചെന്നു പറഞ്ഞാല്‍ കൊച്ചിയ്ക്ക് വിളിച്ചാല്‍ കൊയിലാണ്ടിയ്ക്കു കിട്ടുന്ന തരത്തിലാണ്. വൈകുന്നേരമായാല്‍ വെറുതെ ഫോണെടുത്ത് ചെവിയില്‍ വച്ചാല്‍ ആരൊക്കെയോ എവിടേയ്ക്കൊക്കെയോ വിളിച്ച് ചീത്ത പറയുന്നതു കേള്‍ക്കാം.
പരാതി കേട്ട് കേട്ട് മടുത്തിട്ട് ഡിപ്പാര്‍ട്മെന്റ് പുതിയ എക്സ്ചേഞ്ചൊരെണ്ണമങ്ങു സ്ഥാപിച്ചുകളഞ്ഞു! ഇഷ്ടം പോലെ കണക്ഷനും കൊടുക്കാന്‍ തുടങ്ങി. അങ്ങനെ നമ്മുടെ തങ്കണ്ണനും  കിട്ടി കണക്ഷന്‍ . എന്തൊരു സന്തോഷമായിരുന്നു! അറിയാവുന്ന നമ്പരൊക്കെ എടുത്തു തലങ്ങും വിലങ്ങും കുത്തി.
അന്നു വൈകുന്നേരം ഞങ്ങളെല്ലാം തിരക്കിട്ട ജോലിയേര്‍പ്പെട്ടു കൊണ്ടിരുന്നപ്പോള്‍ (..ന്ന്വച്ചാല്‍ പരദൂഷണം ) വായ് നിറയെ ചിരിച്ചുംകൊണ്ട് തങ്കണ്ണന്‍ ഫൈസല്‍ കോമ്പ്ലക്സിലേയ്ക്ക് ആഗതനായി.
 “എടെ സോജാ ഫോണു കിട്ടിയടേ..“
“ഓ എന്നാ ഇന്നു ചിലവ് തങ്കണ്ണന്റെ വക”. നനഞ്ഞിടം മാന്താന്‍ സോജനെ കഴിഞ്ഞിട്ടേയുള്ളു. (ചെലവെന്നു പറഞ്ഞാല്‍ കുപ്പിയെന്ന് പരിഭാഷ)
കുപ്പിയെന്ന മനക്കോട്ട ഫൌണ്ടേഷനോടെ പൊളിച്ച് കൊണ്ട് ഓരോ ചായയ്ക്കും പരിപ്പുവടയ്ക്കും ഓര്‍ഡര്‍ ചെയ്തുകളഞ്ഞു തങ്കണ്ണന്‍ .എന്തരൊ ആവട്ടെ, പശുവിന്റെ വായില്‍ പല്ലില്ലെങ്കിലും സാരമില്ല.
“ഓ ഈ ടെലിഫോണ്‍കാരുടെ പുതിയ ഓരോ വിദ്യേ.. വിളിയ്ക്കുന്ന ആള്‍‌ടെ പേരു വരെ അവര്‍ക്കു നിച്ചയം തന്നെ!” ചായേം കടീം കൊണ്ടുവന്ന ഹോട്ടലിലെ പാണ്ടിപ്പയ്യന്റെ കൈയിലേയ്ക്ക് മുപ്പത്തഞ്ചു രൂപ എടുത്തുകൊടുത്തിട്ട് തങ്കണ്ണന്‍ പറഞ്ഞു.
“അതെന്തു വിദ്യ തങ്കണ്ണാ?”. പരിപ്പുവടയ്ക്കിട്ടൊരു കടി പാസാക്കികൊണ്ട് സോജന്‍ .
“അല്ല ഞാനിന്നൊരു ഫോണ്‍ വിളിച്ചെ. ആ നമ്പരു തെറ്റാന്ന് എന്റെ പേരു പറഞ്ഞിട്ടല്ലെ എക്സേഞ്ചീന്നു പറഞ്ഞെ!”
“പേരോ?”
“തന്നെ. തങ്കന്‍ അതായത് ഞാന്‍ വിളിച്ച നമ്പര്‍` തെറ്റാന്ന് ഒരു പെണ്‍‌കൊച്ച് തന്നെയാ
എന്നോടു പറഞ്ഞെ“.
അതൊന്നറിയണമല്ലോ. നമ്മളറിയാത്ത പുതിയ ഏര്‍പ്പാട് എക്സ്ചേഞ്ചിലോ?
“തങ്കണ്ണന്‍ ആ നമ്പര് ഇങ്ങോട്ടൊന്നു കുത്തിയ്ക്കേ” ബൂത്തിലെ സ്പീക്കര്‍ ഫോണിന്റെ സ്പീക്കര്‍ ഓണിലിട്ടു കൊണ്ട് സോജന്‍ പറഞ്ഞു.
തങ്കണ്ണന്‍ ആവേശത്തോടെ നമ്പര്‍ കുത്തി.
“ സോറി. "താങ്കള്‍ " വിളിയ്ക്കുന്ന നമ്പര്‍ തെറ്റാണ്. ദയവായി ഡയറക്ടറിയില്‍ നോക്കുക”.
കിളിനാദം ഒഴുകി വന്നു.
ഈ കുരുത്തംകെട്ടവന്മാര്‍ക്ക് ചായേം പരിപ്പുവടേം മേടിച്ചു കൊടുത്ത തന്നെ തല്ലണമെന്നൊ മറ്റോ  പാവം തങ്കണ്ണന്‍ ശപിച്ചിരിയ്ക്കാന്‍ എല്ലാ സാധ്യതയുമുണ്ട്, അത്രയ്ക്കല്ലായിരുന്നോ ചിരി.

7 comments:

  1. :) നന്നായിട്ടുണ്ട്

    ReplyDelete
  2. എഴുത്ത് കൊള്ളാം!!

    പാരഗ്രാഫ് തിരിച്ചു കുറച്ചുകൂടി കുറുക്കി ആ bracket സ്റ്റൈല്‍ ഒക്കെ എടുത്തു കളഞ്ഞിരുന്നെങ്കില്‍ ഒന്നുകൂടി നന്നായിരുന്നേനെ എന്നെനിക്കു തോനുന്നു

    ReplyDelete
  3. കൊള്ളാം...
    ആശംസകൾ!

    ReplyDelete
  4. നൂറു കമന്റുണ്ട്.കിടക്കുന്നോ? ഹഹഹഹ്ഹ
    രസ്യന്‍

    ReplyDelete
  5. ആ നൂറു രൂപാ കേസ് കലക്കി....:-)

    മൊത്തത്തിൽ രസിപ്പിച്ചു. വീണ്ടും ഇതുപോലുള്ള രസകരമായ സംഭവങളുമായി വരൂ..

    ReplyDelete
  6. കൂതറ സാറ്,ഒഴാക്കന്‍ സാറ്,ജയന്‍ സാറ്,സന്തോഷ് സാറ് പിന്നെ ഭായി സാറ്; എല്ലാ സാറന്മാര്‍ക്കും എന്റെ വണക്കം, നന്‌റി.

    ReplyDelete
  7. കൊള്ളാം.. കിടിലന്‍ സാധനം.

    ReplyDelete