Ind disable

Wednesday 23 June 2010

ആലക്കോടന്‍ വിശേഷങ്ങള്‍ : “ഉടുമ്പു തൈലം.“

നമ്മുടെ പത്രങ്ങളിലെ കോളം പരസ്യങ്ങള്‍ നോക്കിയാല്‍ ഏറ്റവും അധികം കാണുക ചില യന്ത്രങ്ങളുടെയും ലേഹ്യങ്ങളുടെയും പരസ്യമായിരിയ്ക്കും. ഒപ്പം ചില “ഡോക്ടര്‍മാരു”ടെയും. യന്ത്രങ്ങള്‍ ഉറുക്ക്, ചരട്, തകിട് ഇങ്ങനെ പല കാറ്റഗറി വരും. പ്രധാന ഉന്നം ധനം, ഒപ്പം പെണ്ണ് ഇവയെ ആകര്‍ഷിയ്ക്കല്‍ .
ലേഹ്യങ്ങള്‍ തടി വയ്ക്കാന്‍ , ശരീരത്തിലെ കുഴപ്പം പിടിച്ച ചില ഭാഗങ്ങള്‍ വളരാന്‍ , പിന്നെ "A"സര്‍ട്ടിഫിക്കറ്റുള്ള ചില കാര്യങ്ങള്‍ക്ക് വീര്യം പകരാന്‍ എന്നിവയ്ക്കായി പ്രയോഗിയ്ക്കപ്പെടും. “ഡോക്ടര്‍മാര്‍‌“ എല്ലാവരുടെയും തന്നെ സര്‍ട്ടിഫിക്കറ്റ് മേല്‍ വിഷയത്തിലാണ്. ഞാന്‍ പത്രവായന ആരംഭിച്ചകാലം മുതല്‍- അതായത് ഏകദേശം 30 വര്‍ഷത്തോളമായി യാതൊരു മാറ്റവുമില്ലാത്ത ഫോട്ടോ വച്ച ഡോക്ടര്‍മാരെ ഇന്നും കോളത്തില്‍ കാണാം. ഇതില്‍ നിന്നും ഒരു കാര്യം ഉറപ്പാണ് നമ്മൂടെ നാട്ടാരെ ഏറ്റവും അധികം അലട്ടുന്നത് "A" വിഷയമാണ്. ഇതറിയാവുന്ന ചിലര്‍ ലാടന്‍ എന്നൊരു പേരില്‍ നാട്ടിലിറങ്ങും. കരിങ്കുരങ്ങ്, ഉടുമ്പ് , അജമാംസം അങ്ങനെയൊക്കെ പേരിട്ട് പല ലേഹ്യങ്ങളും നാട്ടാര്‍ക്ക് വില്‍ക്കും. എന്തൊരു തിക്കും തിരക്കുമാണെന്നോ അതു മേടിയ്ക്കാന്‍ , ഇന്നസെന്റ് സാറ് പറഞ്ഞപോലെ ഗ്രഹണി പിടിച്ച പിള്ളേര് ചക്കക്കൂട്ടാന്‍ കണ്ട മാതിരി. ആലക്കോട്ടെ ബിവറേജസിന്റെ മുന്നില്‍ മാത്രമേ അതു പോലെ തിരക്കു ഞാന്‍ കണ്ടിട്ടുള്ളു.

ഒരിയ്ക്കല്‍ ആലക്കോട് ടൌണില്‍ ഇതുപോലൊരു വൈദ്യന്‍ ലേഹ്യമുണ്ടാക്കി. അതായത് ലൈവായിട്ട്. അത് കാണേണ്ട കാഴ്ച തന്നെയാണ്. ഏകദേശം ഒരു മൂന്നു മണിയോടെ ടൌണിലെ ഒഴിഞ്ഞു കിടക്കുന്ന ഒരു കടയുടെ തിണ്ണയില്‍ നിന്നും ഒരു സ്പീക്കറില്‍ കൂടിയങ്ങനെ പാട്ടൊഴുകി വരുന്നു. കാര്യമറിയാനുള്ള ആകാംക്ഷയോടെ നമ്മളു നോക്കുമ്പം ഒരാള്‍ മാരുതി വാനില്‍ നിന്നും ഓരോരോ ചെറിയ പൊതികള്‍ എടുത്ത് നിരത്തുകയാണ്.  പൊതികള്‍ അഴിച്ചപ്പോള്‍ മനസ്സിലായി, ഏതൊക്കെയോ പച്ചമരുന്നുകളും അങ്ങാടി മരുന്നുകളുമൊക്കെയാണ്. അവസാനം ഒരു ബോര്‍ഡും വച്ചു. ബോര്‍ഡില്‍ ഒരു ആടിന്റെ പടം. അടിയില്‍ “അജമാംസ ലേഹ്യം” എന്നൊരെഴുത്തും. അപ്പോള്‍ കാണാം ബോര്‍ഡിനു ചുവട്ടിലായി ഒരാട്ടിന്‍ തല നമ്മളെ തുറിച്ചു നോക്കുന്നു. സംഗതി കാര്യമായിട്ടാണ്.
ആലക്കോട്ടുകാരല്ലെ, ഒരാള്‍ ഉച്ചത്തില്‍ ഒന്നു കോട്ടുവായിട്ടാല്‍ ചുറ്റും കൂടും എന്താ കാര്യമെന്നറിയാന്‍ . ഇവിടേം കൂടി. അപ്പോള്‍ വൈദ്യന് ഉഷാറു കൂടി. പിന്നെ, ചെറിയൊരടുപ്പ്, അടുപ്പിന്മേല്‍ ഉരുളി, ഉരുളിയില്‍ എണ്ണ, പിന്നെ ഓരോരോ ക്രമത്തില്‍ ഓരൊ മരുന്ന്. അവസാനം ആട്ടിന്‍ തല. അതിനിടയില്‍ ഇടമുറിയാതെ പാട്ട്. വൈദ്യന്‍ ആരുടേയും മുഖത്തു പൊലും നോക്കാതെ ഇളക്കോടിളക്ക്. അങ്ങനെ സന്ധ്യയോടെ ലേഹ്യം റെഡി. അപ്പോഴാണ് വൈദ്യന്‍ ലേഹ്യത്തിന്റെ ഗുണഗണങ്ങളെ പറ്റി വര്‍ണന തുടങ്ങിയത്. അതു കേട്ടപ്പോഴെ നമ്മളവിടെ നിന്നിട്ട് കാര്യമില്ലന്ന് മനസിലായി. കല്യാണം കഴിയ്ക്കാത്ത ഞാന്‍ ലേഹ്യം മേടിച്ചിട്ടെന്തു ചെയ്യാന്‍ ?  ഇനിയൊരു പരീക്ഷണത്തിനു മേടിച്ചുകഴിച്ചിട്ട് വല്ല കുഴപ്പവുമൊപ്പിച്ചാല്‍ പിന്നെ മാനക്കേടുകൂടിയാകും.
എന്നാല്‍ അവിടെ കൂടി നിന്ന എല്ലാവരും അവിവാഹിതരല്ലല്ലോ! വൈദ്യന് സാധനം മുഴുവന്‍ ചിലവായി. നല്ല കോളടിച്ച സംതൃപ്തിയോടെ അയാള്‍ ഒരു മണിക്കൂറിനകം ആലക്കോടു നിന്നും മാരുതി വിട്ടു. സാധനം മേടിച്ച ആലക്കോട്ടുകാര്‍ക്ക് വൈദ്യനേക്കാള്‍ സംതൃപ്തി. പലരുടെയും മുഖത്തൊരു കള്ളച്ചിരി തത്തിക്കളിച്ചു. മിക്ക ടീമുകളും നേരത്തെ വീടു പിടിച്ചു.

നമ്മുടെ മാത്തപ്പന്‍ ചേട്ടനും ഒരെണ്ണം മേടിച്ചതായി ഞങ്ങള്‍ക്ക് അറിവു കിട്ടി. പിറ്റേന്നു മുതല്‍ ഞങ്ങള്‍ പുള്ളിയെ നിരീക്ഷിച്ചുതുടങ്ങി. എന്തെങ്കിലും മാറ്റമുണ്ടോന്നറിയണമല്ലോ! അന്ന് നല്ല ഉറക്കച്ചടവോടെയാണ് വന്നതെന്നു മനസ്സിലായി. എന്നാലോ മുഖത്തൊരു തെളിച്ചമില്ല. രണ്ട്, മൂന്ന്, നാല് , അഞ്ചാമത്തെ ദിവസം മാത്തപ്പന്‍ ചേട്ടന്‍ നല്ല ചൂടിലാണ് വന്നത്. ഞങ്ങള്‍ നേക്കിന് കൂടി കാര്യമന്വേഷിച്ചു. കുറച്ച് നേരത്തെ പ്രയത്നത്തിനൊടുവില്‍ , ഒന്നു രണ്ട് അസംസ്കൃത വാക്കുകളുടെ അകമ്പടിയോടെ സംഗതി വെളിയില്‍ വന്നു. ഇന്‍സ്റ്റന്റ് ഫലം പ്രതീക്ഷിച്ചാണ് കക്ഷി ലേഹ്യം മേടിച്ചത്. മേടിച്ച അന്നു രാത്രി അനാവശ്യമായി ഉറക്കമിളയ്ക്കുക കൂടി ചെയ്തു. ഫലമൊന്നുമില്ല. സാരമില്ല, ബാക്കി കൂടി കഴിച്ചു നോക്കാം, ഒന്നുമല്ലങ്കിലും സംഗതി ആടാണല്ലോ. ആ ഒരു പ്രതീക്ഷയോടെ കഴിപ്പ് തുടര്‍ന്നു. മൂന്നാം ദിവസം മുതല്‍ ലേഹ്യത്തിനൊരു പുളിപ്പ്. നാലാം ദിവസം പുളിപ്പ് കൂടി. അഞ്ചാം ദിവസം ആകെ പതഞ്ഞ് കുപ്പിയ്ക്കു വെളിയിലായില്‍ ചാടി. അതോടെ വൈദ്യന്റെ മൂന്നുതലമുറയ്ക്ക് തെറി പറഞ്ഞുകൊണ്ട് ബാക്കി ലേഹ്യം മുറ്റത്തിനു താഴേയ്ക്ക് ആഞ്ഞൊരേറു കൊടുത്തു മാത്തപ്പന്‍ ചേട്ടന്‍ .

ഞാന്‍ ഫൈസല്‍ കോം‌പ്ലക്സ് അന്തേവാസിയായിരിയ്ക്കുന്നത് അത്യാവശ്യം വിപ്ലവം മൂത്തു നില്‍ക്കുന്ന കാലത്താണ്. അതോടൊപ്പം പരിസ്ഥിതി പ്രേമവും. പോരെ, ഒരു ചെറുപ്പക്കാരന്‍ വഴിതെറ്റാന്‍ ഇതിലധികം വേറെന്തു വേണം? അന്ന് സകല ജീവജാലങ്ങളോടും എനിയ്ക്ക് കാരുണ്യവും സഹതാപവുമൊക്കെയാണ് (ചിക്കന്‍ എന്നറിയപ്പെടുന്ന ഒരിനം വെളുത്ത പക്ഷി, ബീഫ് എന്ന ഒരിനം നാല്‍ക്കാലി ഇവയൊഴികെ). കഴിയുന്നത്ര ഒരെറുമ്പിനെപ്പോലും ഞാന്‍ നോവിയ്ക്കില്ല, ഇങ്ങോട്ട് കടിയ്ക്കാത്ത പക്ഷം.

ഒരു ദിവസം രാവിലെ ഞാന്‍ നമ്മുടെ ഓഫീസിലേക്കു വരുന്നു. തുറന്നു വല്ലോം വരച്ചാലല്ലേ കഞ്ഞികുടി നടക്കൂ. അപ്പൊഴതാ ടൌണില്‍ ഒരു മൂലയ്ക്ക് നല്ല ആള്‍ക്കൂട്ടം. ഒന്നെത്തി നോക്കാതെ പോകുന്നതെങ്ങിനെ? കൂടിനിന്ന മനുഷ്യമതിലിനിടയിലൂടെ മുഖം തിരുകി കയറ്റി.  ഞാനെന്താ ഈ കാണുന്നത്?
കുളിക്കുകയോ പല്ലുതേക്കുകയോ ചെയ്യാത്ത ഒരു രൂപം. കൈയിലും കഴുത്തിലുമൊക്കെ കുറെ ചരടുകള്‍ .നിലത്തങ്ങനെ പടഞ്ഞിരിയ്ക്കുകയാണ്. ആടുത്ത് ഒരു അലുമിനിയ ചരുവം ചാരി വച്ചിരിയ്ക്കുന്നു. അതിനകത്ത് എന്തെല്ലാമോ ചെത്തിപ്പൂളി ഇട്ടിരിയ്ക്കുന്നു. അടിയില്‍ ഊറിക്കിടക്കുന്നു നല്ല ചുവന്ന നിറമുള്ള എണ്ണ. നിരത്തി വച്ചിരിയ്ക്കുന്ന പ്ലാസ്റ്റിക്ക് കുപ്പികളിലെല്ലാം ചുവന്ന നിറം. അതൊന്നുമല്ല എന്നെ ഞെട്ടിച്ചത്. അയാളുടെ അടുത്ത് നാലഞ്ച് ഉടുമ്പുകള്‍ . അതേ ജീവനുള്ളവ..പലതും അവശരാണ്. മലര്‍ന്നു കിടയ്ക്കുന്നവയുടെ വെളുത്ത അടിവയറ് തെളിഞ്ഞു നില്‍ക്കുന്നു. അവ കൈകാലുകള്‍ പതിയെ ചലിപ്പിച്ചുകൊണ്ടെയിരുന്നു.

“അയ്യാ.. വാങ്കയാ.. ഇതു ശുത്തമാന ഉടുമ്പെണ്ണ അയ്യാ..ഉങ്ക സംസാരത്തെ കുശിയാക്കവുതുക്ക് ഏകപ്പെട്ട തൈലം അയ്യാ. വാങ്കയ്യാ. ചെറിയ കുപ്പി പത്തു രൂപ വലിയ കുപ്പി ഇറുപതു രൂപ”
എനിയ്ക്കൊന്നും മനസ്സിലായില്ല. എന്തു സംസാരം? ഞാനാ ഉടുമ്പുകളെ മാത്രമേ നോക്കിയുള്ളു. പാവങ്ങള്‍ .എന്നിലെ പരിസ്ഥിതി സ്നേഹി സടകുടഞ്ഞെണീറ്റു. ഇതനുവദിച്ചുകൂടാ.
ഞാന്‍ വേഗം സോജന്റെ എസ്.ടി.ഡി. ബൂത്തിലേയ്ക്കു പാഞ്ഞു.
“സോജാ.. പോലീസ് സ്റ്റേഷനിലെ നമ്പറെത്രയാ?”
“എന്താ.. ബിജൂ. എന്തു പറ്റീ?” സോജന്‍ അന്തം വിട്ടു.
“കാര്യമുണ്ട്. നമ്പറു പറ”.
ഞാന്‍ നമ്പറു കുത്തി. റിങ്ങുണ്ട്. അതാ ആരോ ഫോണെടുത്തു കഴിഞ്ഞു.
“ഹലോ ഗുഡ് മോര്‍ണിങ്ങ്. .................. പൊലീസ് സ്റ്റേഷന്‍ “ ഹായ് എന്തൊരു വിനയപൂര്‍വമായ പരിചയപ്പെടുത്തല്. ഫോണെടുത്ത അങ്ങത്ത എത്ര കഷ്ടപ്പെട്ടായിരിയ്ക്കും ആ ശബ്ദം അങ്ങനെ മധുരതരമാക്കിയിരിയ്ക്കുക.
“സാറേ.. ഇത് ആലക്കോടുന്നാ. ഇവിടൊരാള് ഉടുമ്പെണ്ണ വില്‍ക്കുന്നു. ജീവനൊള്ള ഉടുമ്പുമൊണ്ട്!”
“ഉടുമ്പെണ്ണയാ.. ആരാടാ സംസാരിയ്ക്കുന്നത്?”
നോക്കിക്കേ എത്ര പെട്ടന്നാ അങ്ങത്ത പോലീസായതെന്ന്. ആ കടുപ്പിച്ച ശബ്ദം കേട്ടതോടെ എന്റെ പരിസ്ഥിതിബോധം ഒട്ടുമുക്കാലും ഒലിച്ചു പോയെന്നതാണ് സത്യം.
പേര് പറയണമോ എന്നു ശങ്കിച്ചെങ്കിലും പറഞ്ഞു പോയി.
“ഞാന്‍ ബിജൂ.”
“ഏതു ബിജു? ഉടുമ്പെണ്ണ വില്‍ക്കുന്നേന് പോലീസെന്നാ വേണം? നിനക്കു രാവിലെ പണിയൊന്നുമില്ല അല്ലേ?”
“സാറേ..ഉടുമ്പ് വന്യജീവിയല്ലേ..അതിനെ പിടിയ്ക്കാമ്പാടില്ലാന്നാ നിയമം”. എങ്ങെനെയൊക്കെയോ പറഞ്ഞൊപ്പിച്ചു. നമ്മളു വിളിച്ചതിനൊരു റീസണ്‍ കൊടുത്തില്ലേല്‍ ചിലപ്പോള്‍ വാദി പ്രതിയാകും.
“വല്ല ഫോറസ്റ്റോഫീസിലും പോയി പറ.” അങ്ങത്ത ഗൌരവം വിടുന്നില്ല.
“എന്നാ ഞാന്‍ മുകളില്‍ പറഞ്ഞോളാം!” അതെങ്ങിനെ എന്റെ വായില്‍ നിന്നും വീണന്നെറിയില്ല. തലയൂരാനുള്ള വ്യഗ്രതയിലാവും. അല്ലാതെ ഏതു മുകളില്‍ പോകാന്‍ ? എന്നാല്‍ അതേറ്റു. അങ്ങത്ത അല്പം മയത്തിലായി.
“ഓരോ മാരണമൊക്കെ. എവിടെയാ ഉടുമ്പുകച്ചവടം?” ഞാന്‍ സ്ഥലം പറഞ്ഞുകൊടുത്ത് ഫോണ്‍ വച്ചു. സത്യം പറഞ്ഞാല്‍ ഞാന്‍ വിയര്‍ത്തിരുന്നു. പോലീസ് സ്റ്റേഷനില്‍ വിളിയ്ക്കാന്‍ തോന്നിയ പരിസ്ഥിതിബോധത്തെ രണ്ടു ചീത്ത പറഞ്ഞുകൊണ്ട് ഞാന്‍ പോയി ഓഫീസ്  തുറന്നു.

അരമണിക്കൂര്‍ കഴിഞ്ഞപ്പോള്‍ സോജന്‍ എന്നോട് വന്നു പറഞ്ഞു:
“ബിജു, പോലീസ് വന്നു ഉടുമ്പിനേം വൈദ്യനേം പൊക്കിക്കൊണ്ടു പോയീ!” ഹാ.. അതു കേട്ടപ്പോള്‍ ഒരഭിമാനം തോന്നി. എന്റെ വാക്കിനെ പോലീസ് വിലവെച്ചിരിയ്ക്കുന്നു. പരിസ്ഥിതി ബോധമേ നിന്നെ ചീത്ത പറഞ്ഞതിന് മാപ്പ്.
ഉച്ചയോടെ വൈദ്യനെയും ഉടുമ്പുകളെയും പോലീസ് വിട്ടതായി ഞാനറിഞ്ഞു. വിട്ടെങ്കില്‍ വിട്ടു. ഇനി ഞാനില്ല, വേലിയിലിരിയ്ക്കുന്ന ഉടുമ്പിനെയെടുത്ത് തോളത്ത് വയ്ക്കാന്‍ .
മൂന്നു ദിവസം കഴിഞ്ഞ് സോജന്റെ ബൂത്തില്‍ പരിചയക്കാരനായ ഒരു പോലീസുകാരന്‍ ഫോണ്‍ ചെയ്യാന്‍ വന്നു.  കക്ഷിയാണ് പറഞ്ഞത്, നാലു പോലീസുകാര്‍ ആശുപത്രിയിലാണത്രേ! ഒക്കെ പെന്‍ഷന്‍ പറ്റാറായവര്‍
“എന്തു പറ്റീ?“
“കാര്യം രഹസ്യമാണ്. ആരോടും പറയണ്ട. എന്തോ എണ്ണ പുറത്തുപറയാന്‍ പറ്റാത്തിടത്ത് തേച്ചിട്ട്, പൊള്ളി നാശമായി.  രണ്ടു ദിവസമായി ആശുപത്രിയിലാണ്.  “.

വാല്‍ക്കഷണം: പോലീസുകാര്‍ വൈദ്യരെ സ്റ്റേഷനില്‍ കൊണ്ടു പോയി  എണ്ണയെക്കുറിച്ച് വിശദമായി ചോദ്യം ചെയ്തു. “സംസാര“ത്തെ സന്തോഷിപ്പിയ്ക്കുന്ന എണ്ണയാണെന്ന് വൈദ്യര്‍ പറഞ്ഞു കൊടുത്തു. “സംസാരം“ എന്നു വച്ചാല്‍ ഭാര്യയെന്നര്‍ത്ഥം. ഏമാന്മാര്‍ എണ്ണ മൊത്തം വാങ്ങി വച്ചിട്ട് വൈദ്യരോട് പൊയ്ക്കൊള്ളാന്‍ പറഞ്ഞു. എന്നിട്ട് ഓരൊരുത്തരായി  വീതിച്ചെടുത്തു. ഇതിനിടയില്‍ എണ്ണ തേയ്ക്കേണ്ട അളവിനെക്കുറിച്ച് ചോദിയ്ക്കാന്‍  വിട്ടു.
കൂടുതല്‍ തേച്ചാല്‍ കൂടുതല്‍  ഫലമെന്ന് ധരിച്ചു കാണും പാവം ഏമാന്മാര്‍ .

----------------------------------------------------------------------------------------
ഇഷ്ടപ്പെട്ടെങ്കില്‍ ഒരോട്ട് കുത്തിയേക്ക്.

Sunday 13 June 2010

ആലക്കോടന്‍ വിശേഷങ്ങള്‍ :-ഒരു കരാറുകാരന്റെ അന്ത്യം.

ഫൈസല്‍ കോം‌പ്ലക്സിലെ എന്റെ സ്ഥാപനം പ്ലാന്‍ ,എസ്റ്റിമേറ്റ് , സൂപ്പര്‍വിഷന്‍ എന്നിവയാണ് നടത്തിപ്പോന്നത്. റബറിന്റെ വളര്‍ച്ച ആലക്കോട്കാരുടെ ജീവിതത്തിലും ഉയര്‍ച്ചയുണ്ടാക്കി. അങ്ങനെ അവര്‍ പുതിയ വീടുകള്‍ പണിയാന്‍ ആരംഭിച്ചു. കാശുള്ളവര്‍ പോലും ഇപ്പോ ലോണെടുത്താണല്ലോ വീടുവയ്പ്. ഇവിടെയും അങ്ങനെ തന്നെ. ബാങ്കില്‍ നിന്നും ലോണ്‍ കിട്ടണമെങ്കില്‍ പ്ലാനും എസ്റ്റിമേറ്റും നിര്‍ബന്ധം. ഇതാണ് നമ്മുടെ ഒരു തൊഴില്‍ സാധ്യത. അല്ലാതെ നല്ലൊരു പ്ലാന്‍ വരച്ച് വീടു വയ്ക്കണമെന്ന ആഗ്രഹത്തിലൊന്നുമല്ല ആള്‍ക്കാര്‍ നമ്മളെ സമീപിക്കുന്നത്. (അതിനുള്ള കഴിവൊന്നും നമുക്കുണ്ടായിരുന്നുമില്ല)

തളിപ്പറമ്പിലോ കണ്ണൂരോ ഒക്കെ ഉള്ള വരപ്പുകാര്‍ സ്ക്വയര്‍ അടി പറഞ്ഞ കാശ് മേടിയ്ക്കുമ്പോള്‍ നമ്മുക്ക് അക്കാര്യം ചിന്തിയ്ക്കാനേ പറ്റില്ല. ഏറെക്കുറെ മീന്‍ മാര്‍ക്കറ്റിലെ ഒരു സ്ഥിതിയാണ് നമ്മുടെ മാര്‍ക്കറ്റില്‍ .
മൂന്നു ടൈപ്പ് ആള്‍ക്കാരാണ് നമ്മുടെ ക്ലൈന്റ്സ്.
ഒന്ന്: തികച്ചും മാന്യരായ, ന്യായമായ പ്രതിഫലം അറിഞ്ഞു തരുന്നവര്‍ - വളരെ വിരളമായ ജനുസ്.
രണ്ട്: എവിടെയും പേശണമെന്ന് മുന്നേ തീരുമാനിച്ചുറപ്പിച്ചവര്‍ . അഞ്ഞൂറ് കിട്ടണമെങ്കില്‍ ആയിരം പറയണം ഇവരുടെ അടുത്ത്. -ഏറ്റവും കൂടുതലുള്ള ജനുസ്.
മൂന്ന്: ചില പരിചയക്കാര്‍ , അകന്ന ചില ബന്ധുക്കള്‍ . നമ്മള്‍ വിചാരിയ്ക്കും പരിചയക്കാരല്ലേ, നമ്മുടെ അവസ്ഥ അറിഞ്ഞ് ന്യായമായി എന്തെങ്കിലും തരും. ആയിരം തരുകയാണെങ്കില്‍ വേണ്ട അഞ്ഞൂറ് മതിയെന്നു പറഞ്ഞ് വണ്ടറടിപ്പിയ്ക്കണം എന്നൊക്കെ. എന്നാല്‍ സംഭവിയ്ക്കുന്നതോ? പ്ലാനും എസ്റ്റിമേറ്റുമെല്ലാം കിട്ടി ബോധിച്ചു കഴിഞ്ഞാല്‍ പിന്നെ നമ്മുടെ മുഖത്തു നോക്കി സമൃദ്ധമായി ഒരു ചിരിചിരിയ്ക്കും.
 “എന്നാ പിന്നെ..ബിജു..ഞാനങ്ങിറങ്ങട്ടെ. സമയമുള്ളപ്പോള്‍ അതിലെയൊക്കെ ഒന്നിറങ്ങണം. അപ്പ ശരി”.
 കക്ഷി ഇറങ്ങി ഒറ്റ നടപ്പങ്ങു നടക്കും. നമ്മളെന്തു ചെയ്യാനാണ്? നിര്‍ബന്ധിച്ചു കാശു മേടിയ്ക്കാന്‍ പറ്റുമോ?
ഇവരില്‍ ചിലര്‍ വേറൊരു ടൈപ്പാണ്‍.” കൈയില്‍ ചുരുട്ടിപ്പിടിച്ച് എന്തോ ഒന്ന് നമ്മുടെ കൈക്കുള്ളില്‍ വച്ചു തരും. “ഇന്നാ ഇതിരിയ്ക്കട്ടെ”. തുറന്നു നോക്കാന്‍ പറ്റില്ലല്ലോ! ഇഷ്ടന്‍ ഒരു ചിരി പാസാക്കിയിട്ട് കൂളായി ഇറങ്ങിപ്പോകും. ആളുമാറിക്കഴിഞ്ഞ് നമ്മള്‍ പ്രതീക്ഷയോടെ കൈ നിവര്‍ത്തി നോക്കും. അഞ്ഞൂറോ ആയിരമോ?
മുഷിഞ്ഞ ഒരു അന്‍പത് അല്ലെങ്കില്‍ നൂറു രൂപാ നോട്ട്! -ഇവരും എണ്ണത്തില്‍ അധികമില്ല.
പേശാന്‍ വരുന്ന ചിലരുടെ ചോദ്യം ഇങ്ങനെ : “അങ്ങോട്ടുമിങ്ങോട്ടും നാലു വര ഇടുന്നതിനാണോ ആയിരം രൂപാ? വൈകുന്നേരം വരെ കിളച്ചാല്‍ നൂറുരൂപയെ ഒള്ളല്ലോ!”
കിളയും വരയും ഒരുപോലാണെന്നു കരുതുന്ന ഇവനോട് എന്താ  പറയുക?

അതുകൊണ്ടാണ് സുനില്‍ സാറിന്റെ കമ്പ്യൂട്ടര്‍ വിദ്യ പരീക്ഷിച്ചു നോക്കാമെന്നു ഞാ‍ന്‍ വിചാരിച്ചത്. കമ്പ്യൂട്ടറില്‍ നല്ല ഭംഗിയായി വരച്ചു കൊടുത്താല്‍ പിന്നെ ആരും പേശില്ലായിരിയ്ക്കും. അങ്ങനെ നാല്പതിനായിരം രൂപാ ലോണെടുത്ത് കമ്പ്യൂട്ടര്‍ മേടിച്ച് വച്ച് വര തുടങ്ങി.
ആലക്കോട്ടുകാരോടാണോ കളി. നല്ല ഡി.റ്റി.എസ്. ചിരി പാസാക്കികൊണ്ടവര്‍ പറഞ്ഞത്: “ആഹാ..ഇപ്പോ നല്ല സൌകര്യമായില്ലേ..മുമ്പത്തെപോലെ കഷ്ടപ്പെട്ടു കൈകൊണ്ടൊന്നും വരയ്ക്കണ്ടല്ലോ. ഇനി ഇരുനൂറ്റമ്പതേ ഞാന്‍ തരൂ!”
സുല്ലിട്ടു സാറെ, ഞാന്‍ സുല്ലിട്ടു. ലോണടയ്ക്കാന്‍ വഴി വേറെ നോക്കണം!

നമ്മളങ്ങിനെ തട്ടിമുട്ടി പോകുന്ന കാലം. ഒരു ദിവസം എനിയ്ക്കു പരിചയമുള്ള ഒരു മേസ്ത്രി, ബേബി കയറിവന്നു.
“സാറെ.എന്തെങ്കിലുമൊക്കെ പണിയുണ്ടെങ്കില്‍ പിടിച്ചു തരണം. കമ്മീഷന്‍ തരാം. സാറു മുന്‍പില്‍ നിന്നാ മതി. ബാക്കിയെല്ലാം ഞാന്‍ നോക്കികൊള്ളാം”. ആ മോഡലിലുള്ള കുറെ ഓഫറുകള്‍ നിരത്തി. ഞാനാലോചിച്ചപ്പോള്‍
ലോണെന്ന ഒരു കീറാമുട്ടി മുന്‍പില്‍ കിടക്കുന്നു. ആലക്കോട്ടുകാര്‍ക്ക് കമ്പ്യൂട്ടര്‍ പ്ലാന്‍ കൊടുക്കാന്‍ പോയതിന്റെ ഫലം. ഇനി ഇതു വഴി വല്ലതും തടയുന്നെങ്കില്‍ അങ്ങനെയാവട്ടെ. അതുമല്ല,ഇതു നമുക്കു വലിയ ബുദ്ധിമുട്ടുള്ള കാര്യമൊന്നുമല്ല.  ക്ലൈന്റ്സിനോടൊക്കെ ഒന്നു പറഞ്ഞാല്‍ സാധിയ്ക്കാവുന്നതേ ഒള്ളൂ. നല്ല കമ്മീഷന്‍ അടിയ്ക്കുകയും ചെയ്യാം.
അങ്ങനെയുള്ള മധുരമനോഹര സ്വപ്നങ്ങളില്‍ പ്രലോഭിതനായി ഞാന്‍ കമ്മീഷന്‍ വ്യവസ്ഥയില്‍ തലവെച്ചു.

അന്ന് രയറോം ഗവണ്‌മെന്റ് സ്കൂളില്‍ ടാങ്കോ പൈപ്പോ ഇല്ല. കുട്ടികള്‍ ഒരു കിണറ്റില്‍ നിന്നാണ് വെള്ളം കോരുന്നത്. നാട്ടുകാരുടെ നിരന്തര അഭ്യര്‍ത്ഥന മാനിച്ച് കണ്ണൂര്‍ എം.പി.യുടെ ഫണ്ടില്‍ നിന്നും ടാങ്കുകെട്ടാന്‍ തുക അനുവദിച്ചു. പി.ടി.എ. കൂടി ടാങ്കു പണി കരാര്‍ കൊടുക്കാന്‍ തീരുമാനിച്ചു.
അന്ന് സ്കൂളിലെ പ്രധാന അധ്യാപകന്‍ എന്റെ ഒരു ബന്ധുവാണ്. പോരാഞ്ഞിട്ട് പി.ടി.എ. പ്രസിഡണ്ട് നല്ല പരിചയക്കാരനും. ആ ഒരു ബലത്തില്‍ ടാങ്ക് പണിയും സൂപ്പര്‍വിഷനും നമുക്കു കിട്ടി. അന്‍പത് രൂപാ മുദ്രപ്പത്രത്തില്‍ എഗ്രിമെന്റ്. സര്‍ക്കാര് സ്ഥാപനമല്ലേ.
 ആദ്യത്തെ സംരംഭം. സ്ക്വയര്‍ ഫീറ്റിന് രണ്ട് രൂപാ കമ്മീഷന്‍ .സംഗതി കിടിലന്‍ . എന്തു കളിച്ചാലും ഒരു അയ്യായിരം രൂപാ കൈയില്‍ കിട്ടും. സൂപ്പര്‍വിഷനെന്നും പറഞ്ഞ് ചുമ്മാ ഇടയ്ക്കൊക്കെ പൊയി നോക്കണം അത്ര തന്നെ. എതായാലും ഇനി കുറെ പണി പിടിയ്ക്കണം. ബേബിയ്ക്ക് അത്യാവശ്യം തട്ടും പലകയുമൊക്കെ ഉണ്ടെന്നു തോന്നുന്നു. എല്ലാവരുടെയും മുന്‍പില്‍ വച്ചുള്ള ആ “സാറെ“ വിളിയും ആ ബഹുമാനവുമൊക്കെ എനിയ്ക്കങ്ങു ബോധിച്ചു. മേസ്ത്രിയ്ക്ക് വിവരമുണ്ട്.

അപ്പോള്‍ മധ്യവേനലവധി ആണ്.  സ്ക്കൂളിലെ ഒരു മുറിയില്‍ മണല്‍ സിമന്റ് എന്നിവ വച്ച് പൂട്ടി താക്കോല്‍ എന്നെ ഏല്പിച്ചിരിയ്ക്കുകയാണ്. എനിയ്ക്കാണതിന്റെ പൂര്‍ണ ഉത്തരവാദിത്തം. പി.ടി.എ.കാരും സാറന്മാരുമൊക്കെ വല്ലപ്പോഴും വന്നാലായി. പിന്നെ നമ്മുടെ ബന്ധു അധ്യാപകന് നമ്മളെ വലിയ വിശ്വാസവുമാണല്ലോ.

പണി തുടങ്ങിയതോടെ ശരിയായ ബേബി വെളിയില്‍ വന്നു. ഭയങ്കര വിനയവും ഭവ്യതയുമൊക്കെ ആണ്. എന്നാല്‍ എപ്പൊഴും കാശു വേണം. ഒരു പ്രാവശ്യം കൊടുത്തില്ലെങ്കില്‍ പിറ്റേദിവസം ആളെ കാണില്ല. പണിക്കൂലിയെക്കാള്‍ അധികം തുക എപ്പോഴും കക്ഷിയുടെ കൈയില്‍ കാ‍ണും. നമുക്കിവനെ ഒഴിവാക്കാനും പറ്റാതായി.

ഒന്നും പറയണ്ട എങ്ങിനെയൊക്കെയോ വാര്‍പ്പ് കഴിഞ്ഞു. ഇനി തേപ്പ് മാത്രം മതി. ഏതായാലും അപ്പോഴേയ്ക്കും ഒരു കാര്യം ഉറപ്പായി കമ്മീഷന്‍ ഗോപിയാകും. ബന്ധു സാറിനെ ഓര്‍ത്താല്‍ പണിയിട്ടു പോകാന്‍ പറ്റില്ല. തന്നെയുമല്ല ആദ്യത്തെ പണിയല്ലെ! എങ്ങിനെയെങ്കിലും തീര്‍ത്തുകൊടുത്തില്ലെങ്കില്‍ മാനക്കേടാകും. തന്നെയോ എഗ്രിമെന്റ് തെറ്റിച്ചാല്‍ കാശ് അങ്ങോട്ട് കൊടുക്കേണ്ടിയും വരും.
മേസ്ത്രിയെ പിന്നെ അവസരം വരുമ്പോള്‍ പിടിയ്ക്കാം, ഈ കുടുക്കില്‍ നിന്നൊന്നു ഊരിയാല്‍ മതിയെന്നായി.
എന്തിനേറെ പറയുന്നു, ബേബി മേസ്ത്രിയുടെ കൈയും കാലും പിടിച്ച് തേപ്പ് ആരംഭിച്ചു. പണിയ്ക്ക് ബേബി മാത്രമേ ഒള്ളു, പിന്നെ സഹായത്തിനായി ഒരു പെണ്ണാളും. അതാണു കുഴപ്പം. ഇപ്പോ പണികള്‍ക്കു പോകുന്നുണ്ടെങ്കിലും ഈ പെണ്ണുമ്പിള്ളയ്ക്ക് കുറച്ച് ചീത്തപ്പേരുള്ളതാണ്.
എനിയ്ക്കെന്തു  ചെയ്യാന്‍ പറ്റും? മേസ്ത്രി ഇന്നയാളെകൊണ്ടു പണിയെടുപ്പിച്ചു കൂടാ എന്നൊന്നും നമുക്കു പറയാന്‍ പറ്റില്ലല്ലോ? ഇനി അതിന്റെ പേരില്‍ അവന്‍ ഉഴപ്പിയാല്‍ പിന്നെ അതുപുലിവാലാകും.
ഞാന്‍ മണലും സിമന്റുമൊക്കെയിരിയ്ക്കുന്ന താക്കോല്‍ ബേബിയെ ഏല്‍പ്പിച്ചു. നമ്മളവിടെ വായും പൊളിച്ച് കുത്തിയിരിയ്ക്കേണ്ട കാര്യമൊന്നുമില്ല. ഇടയ്ക്കൊക്കെ ഒന്നു നോക്കി പോകണം അത്ര തന്നെ.

അവധിക്കാലമാണ് സ്കൂളില്‍ അങ്ങനെ ആളൊന്നുമില്ല. എങ്ങെനെയൊക്കെയോ തേപ്പും കഴിഞ്ഞു കിട്ടി. സത്യത്തില്‍ അപ്പോഴാണ് ശ്വാസം നേരെ വീണത്. കണക്കു തീര്‍ത്തു വന്നപ്പം നമുക്ക് കിട്ടേണ്ട കമ്മീഷന്‍ അടക്കം ബേബിയുടെ കൈയില്‍.
“ബേബീ ഈ പരിപാടി പറ്റത്തില്ല. കമ്മീഷനെട്”.
“ എന്റെ സാറെ  അമ്മച്ചി ആശുപത്രിയിലായി ഒത്തിരി കാശ് ചെലവായി സാറെ. മൊത്തം കടമായി.   അടുത്ത പണിയ്ക്ക് ഇതുകൂടി കൂട്ടി എടുത്തോ സാറെ” (അതേടാ  പുല്ലെ, അടുത്ത പണി! നിനക്ക് ഞാന്‍ ഇനി പണി തരുന്നുണ്ട്!).
മതിയായി. ഇനി മേലാല്‍ ഈ പരിപാടിയ്ക്കില്ല. ഒരു മാതിരി കോപ്പേര്‍പ്പാട്! കാശു വല്ലോം കിട്ടിയോ അതുമില്ല, നമ്മളു വെയിലും കൊണ്ട് നടന്നതു മിച്ചം.

ഏതായാലും മാഷുമ്മാരുടെ മുന്‍പില്‍ മാനം കെട്ടില്ല. സ്കൂള്‍ തുറക്കാനായി. ക്ലാസ് മുറിയാകെ വൃത്തികേടായി കിടക്കുകയാണ്. മൊത്തം മണലും സിമന്റുമെല്ലാം ചിതറിക്കിടക്കുന്നു. പി.ടി.എ. കൂടി ക്ലാസുമുറിയൊക്കെ വൃത്തിയാക്കാന്‍ തീരുമാനിച്ചു. 
എല്ലാവരും വരുന്നതല്ലേ നമ്മുടെ പണിയൊക്കെ ഒന്നു കാണിച്ചു കൊടുത്തേക്കാം, ഒരു വെയിറ്റിരിയ്ക്കട്ടെ. പി.ടി.എ. വക വൃത്തിയാക്കല്‍ യജ്ഞത്തിന്റന്നു ഞാനും ചെന്നു സ്കൂളില്‍ . മാഷിനെ ഞാന്‍ ടാങ്കിന്റെ ചുറ്റും നടന്നു ഓരോന്നു കാണിച്ചു കൊണ്ടിരുന്നു.
“മാഷെ ഞാന്‍ ഫുള്‍ ടൈം നിന്നാ പണിയൊക്കെ നടത്തിച്ചത്. അതല്ലേ പണിയ്ക്കിത്ര വൃത്തി. പിന്നെ ബേബി നല്ല ഒന്നാന്തരം പണിക്കാരനല്ലെ!”
മാഷിന് പണി നന്നേ പിടിച്ചെന്നു തോന്നുന്നു. ചെറിയൊരു ചിരിയൊക്കെ മുഖത്തു കാണുന്നുണ്ട്.
“അടുത്ത വര്‍ഷം സ്കൂളിന്റെ പുതിയ കെട്ടിടം പണിയൊണ്ട്. നീ വേണെ പിടിച്ചോ..നന്നായിട്ടു ചെയ്യിച്ചാ മതീ.” മാഷിന്റെ ബന്ധുസ്നേഹം പുറത്തു വന്നു.
അന്നേരം പി.ടി.എ.കാരും ചില സാറന്മാരും ഒക്കെ കൂടി ക്ലാസ് റൂം വൃത്തിയാക്കലാണ്.

“ഏ മാഷെ ഒന്നിങ്ങു വന്നേ “ അകത്തു നിന്ന് പി.ടി.എ. പ്രസിഡണ്ടാണ്. “ആ ബിജുവിനേം വിളിച്ചോ”
എന്താണാവോ? മണലും സിമന്റുമൊക്കെ കണക്കിനേ എടുത്തുള്ളല്ലോ. നമ്മളു തിരിമറിയൊന്നും ചെയ്തിട്ടില്ല.

ഞാനും മാഷും ക്ലാസു മുറിയ്ക്കകത്തേയ്ക്കു ചെന്നു.
സിമന്റ് ചാക്കുകള്‍ ബാക്കിയുള്ളത് അടുക്കി വച്ചിട്ടുണ്ട്. മണല്‍ ബാക്കിയുള്ളത് കോരി മാറ്റിക്കൊണ്ടിരിയ്ക്കുകയാണ് പ്രസിഡണ്ടും മറ്റു ചിലരും.
നമ്മളു ചെന്ന പാടെ എല്ലാവരും കൂടെ എന്നെ വല്ലാത്തയൊരു നോട്ടം! സത്യം പറഞ്ഞാല്‍ എനിയ്ക്കാകെ പരിഭ്രമമായി. പ്രസിഡണ്ടിന്നേ വരെ എന്നെ ഇങ്ങിനെ നോക്കിയിട്ടില്ല.
“എന്താ പ്രസിഡണ്ടേ വിളിച്ചേ.. ഞങ്ങളു ടാങ്കൊക്കെ ഒന്നു നോക്കിക്കാണുകയായിരുന്നു. ബിജുവിന്റെ പണിയിയ്ക്കല്‍ വല്യ തെറ്റില്ല” മാഷു എന്നെ നോക്കി ചിരിച്ചുകൊണ്ടു പറഞ്ഞു. കമ്മീഷന്‍ കിട്ടിയില്ലെങ്കിലും ഒരല്പം അഭിമാനം തോന്നി അന്നേരം.

“ങും.. ബിജുവിന്റെ പണി തെറ്റില്ലാന്നാ ഞങ്ങക്കും തോന്നുന്നെ” പ്രസിഡണ്ട് ഒരു മാതിരി കൊള്ളിച്ചു പറഞ്ഞു.

“അതെന്താ..അങ്ങനെ പറയുന്നെ..?” നമുക്കങ്ങനെ ചോദിയ്ക്കാനുള്ള അവകാശമുണ്ടല്ലോ.

“അല്ലാ മുറീടെ താക്കോല്‍ ബിജു തന്നെയല്ലേ സൂക്ഷിച്ചിരുന്നെ?”

“അതേ..ഞാന്‍ ഫുള്‍ടൈം ഇവിടെ തന്നെയായിരുന്നല്ലോ?” നുണയാണെന്നറിഞ്ഞു കൊണ്ടു തന്നെ പറഞ്ഞു.

“എന്നാ ഇമ്മാതിരിപ്പണി ഇവിടെ കാണിയ്ക്കാമ്പാടില്ലായിരുന്നു. ഇതൊരു സ്ക്കൂളാണെന്നോര്‍ക്കണം!”
സത്യം പറഞ്ഞാല്‍ ഞാനാകെ ചൂളിപ്പോയി. ഞാനെന്തുകാണിച്ചു? ഇനി ബേബി മേസ്ത്രി വല്ല കക്കൂസും ഒപ്പിച്ചോ?

“സാറിങ്ങോട്ടു നോക്കിക്കേ..” പ്രസിഡണ്ട് ഒരു കൂന മണല്‍ തട്ടി നിരത്തിക്കൊണ്ടു പറഞ്ഞു. ഞാന്‍ നോക്കുമ്പം........
ഹിന്ദുസ്ഥാന്‍ ലാറ്റെക്സിന്റെ അഞ്ചെട്ട് പ്രജനന നിരോധനോപാധികള്‍ ചിതറി വീണു!

ഹോ.. ആ നിമിഷം ഭൂമി പിളര്‍ന്നു ഞാന്‍ താഴ്ന്നു പോയിരുന്നെങ്കില്‍ .....
എടാ പന്ന ബേബി, നിന്നെ വിശ്വസിച്ചാണല്ലോ ഞാന്‍ താക്കോല്‍ ഏല്പിച്ചു പോയത്! നീ അവളെ പണിയ്ക്കു കൂട്ടിയപ്പോഴെ ഞാനിതു മുന്‍പില്‍ കാണണമായിരുന്നു. എന്റെ പിഴ!.. വലിയ പിഴ!!

വാല്‍ക്കഷണം: പിന്നീട് ആലക്കോട് വച്ച് ഞാന്‍ ബേബിയെ കണ്ടു. സാറെ പുതിയ പണി വല്ലതുമൊണ്ടേ പറയണേ. അവന്‍ പിന്നേം വിനയാന്വിത കുഞ്ചിതനായി.
“എടാ പുല്ലെ നിനക്കാ മണലു മൊത്തം തേയ്ക്കാന്‍ പാടില്ലായിരുന്നോ”
 ഇതു മാത്രമേ അപ്പൊഴെന്റെ വായില്‍ വന്നുള്ളു. കാര്യം മനസ്സിലായിട്ടോ എന്തോ ബേബി പിന്നെ ഇന്നേ വരെ എനിയ്ക്കു മുഖം തന്നിട്ടില്ല. ഞാന്‍ കരാറുജോലിയും നിര്‍ത്തി.
----------------------------------------------------------------------
ഇഷ്ടപ്പെട്ടെങ്കില്‍ ഒരോട്ട് കുത്തിയേക്ക്.

Monday 7 June 2010

ആലക്കോടന്‍ വിശേഷങ്ങള്‍ :- “ ഏപ്രില്‍ ഫൂള്‍ “

മ്മുടെ നാട്ടിലെ യുവജനങ്ങള്‍ക്ക് നോബല്‍ സമ്മാനം വരെ ലഭിയ്ക്കാന്‍ തക്കവണ്ണമുള്ള ഗമണ്ടന്‍ ഐഡിയകള്‍ പൊട്ടിമുളയ്ക്കുന്ന രാവാണല്ലോ മാര്‍ച്ച് -31ന്റെ രാത്രി. ആര്‍ക്കെന്തൊക്കെ എന്തൊക്കെ ഭാവനയാണ് വിടരുകയെന്ന് നേരം പുലര്‍ന്നാലേ അറിയൂ. അതിനു വേണ്ടി രാത്രിയിലെത്ര അധ്വാനത്തിനും റെഡി.
കീടനാശിനിക്കടയുടെ ബോര്‍ഡ് ഹോട്ടലിനും, കള്ളുഷാപ്പിന്റെ ബോര്‍ഡ് പാരലല്‍ കോളേജിനും മാറ്റി വയ്ക്കലൊക്കെ സാധാരണ ഐറ്റംസ് മാത്രം.

ഒരിയ്ക്കല്‍ ഉയരം കുറഞ്ഞ, ഒരു പാവം പരമഭക്തന്‍ ബാര്‍ബര്‍ ഏപ്രില്‍ ഫൂളിന്റന്നു
കടതുറക്കാന്‍ വന്നപ്പോള്‍ , കടയുടെ തട്ടി തൂക്കുന്ന കമ്പികളില്‍ നിരത്തി തൂക്കിയിട്ടിരിയ്ക്കുന്നു ഉപയോഗിച്ചു നാശമായ ജട്ടികള്‍ .ആ പാവത്തിന് എത്ര എത്തിപൊങ്ങി നോക്കിയിട്ടും ആ കണിവസ്തുക്കള്‍ എടുത്തു മാറ്റാന്‍ പറ്റിയില്ല. അവസാനം ആരെയോ വിളിച്ച് അതെടുത്തു കളഞ്ഞിട്ട് കട തുറക്കാതെ  വീട്ടില്‍ പോയ്ക്കളഞ്ഞു അങ്ങേര് ‍; ഒന്നാന്തീയതി തന്നെ മോശം കണിയാണത്രെ!
ഇതൊക്കെയാണ് ലോകനടപ്പെന്നു ഞങ്ങള്‍ ഫൈസല്‍ കോം‌പ്ലക്സുകാര്‍ക്കും അറിയാം. ഇക്കാര്യങ്ങളിലൊന്നും ആരും മോശവുമല്ല, ഈ ഞാനൊഴികെ!(സത്യമായിട്ടും അതേ).

നമ്മടെ കോം‌പ്ലക്സിലാണ് ആലക്കോട്ടെ റിട്ടയില്‍ ന്യായവില ഷാപ്പ് അഥവാ റേഷന്‍ കട പൊതുവിതരണം നിര്‍വഹിച്ചു പോരുന്നത്. ജോയി എന്ന മാന്യദേഹമാണ് പൊതുജന സേവനാര്‍ത്ഥം ആ റിസ്ക് തലയിലേറ്റിയിരിയ്ക്കുന്നത്.
പണ്ടൊക്കെ നല്ല ലാഭമായിരുന്നെങ്കിലും ഇന്നത്രയ്ക്കൊന്നുമില്ല.
എന്റെ ഓര്‍മ്മയിലുള്ള പഴയ റേഷന്‍ കടക്കാരൊക്കെ, പാവം കാര്‍ഡുകാരുടെ നേരെ ഫ്യൂഡല്‍ ജന്മിമാരെപ്പോലെ അലറുന്നവരായിരുന്നെങ്കില്‍ ഇവിടെ നേരെ തിരിച്ചായിരുന്നു. ആലക്കോട്ടെ വര്‍ഗ ബോധമുള്ള തൊഴിലാളി പെണ്ണുങ്ങള്‍
ജോയിയുടെ നേരെയായിരുന്നു അലറുന്നത്.
“റേഡിയോയില്‍ ഈയാഴ്ച പത്തുകിലോ അറിയൊണ്ടന്നാണല്ലോ പറഞ്ഞത്. ബാക്കി അരിയെവിടെ?”
“അത്..ഡിപ്പോയിന്നിത്രയേ കിട്ടിയൊള്ളു” പാവം ജോയി വിക്കും.
“മണ്ണെണ്ണ നാലു ലിറ്ററോ? ബാക്കിയൊരു ലിറ്ററ് മറിച്ചായിരിയ്ക്കും?”
“ഈ മാസം ഇത്രയേ കിട്ടിയൊള്ളൂ” ജോയി പിന്നേം വിക്കും.
ചില പെണ്ണുങ്ങള്‍ കുറച്ച് കൂടി ഉഷാറാക്കും. പിന്നെ, ജോയിയുടെ മട്ടും മാതിരിയുമൊക്കെ കണ്ട് വിട്ടേക്കും.
കടയുടെ ചുവരില്‍ ഒരു പരാതിപ്പെട്ടി ആണിയടിച്ചു വച്ചിട്ടുണ്ട്. മാറാലകള്‍ കൊണ്ട് അലങ്കരിച്ച ഒരു മരപ്പെട്ടി.  അബദ്ധത്തില്‍ പോലും അതിലൊരു കടലാസു കഷണം
അതില്‍ വീഴാതെ ജോയി ശ്രദ്ധിക്കാറുണ്ട്. പിന്നെ, വല്ലപ്പോഴും സപ്ലൈ ഓഫീസര്‍ മിന്നല്‍ ചെക്കിംഗിനു വരുന്ന വിവരം മുന്‍‌കൂട്ടി അറിയിക്കുന്നതു കൊണ്ട് അന്ന് തുടച്ച് വൃത്തിയാക്കിവയ്ക്കും.

ഈ ജോയിയുടെ വീട് ആലക്കോട് അരങ്ങം അമ്പലത്തിനടുത്ത്. അരങ്ങത്തിനു പോകുന്ന വഴിയ്ക്കാണ് ആലക്കോട് പോലീസ് സ്റ്റേഷന്‍ . എത്രയെത്ര കള്ളന്മാരുടെ കാറലും കരച്ചിലും അവിടമാകെ പ്രകമ്പനം കൊള്ളിച്ചിരിയ്ക്കുന്നു.

അങ്ങനെ ഒരു മാര്‍ച്ച് 31. ചെറുപ്പക്കാര്‍ക്ക് ഐഡിയകള്‍ ഉദിയ്ക്കുന്ന സായന്തനം. ജോയി അന്ന് കോം‌പ്ലക്സ് അന്തേവാസികളെ, ഇന്‍‌ക്ലൂഡിങ്ങ് സുനില്‍ സാര്‍ - തന്റെ വീട്ടിലേയ്ക്ക് ക്ഷണിച്ചു.
എന്ത് ഏപ്രില്‍ ഫൂളിനും പാര്‍ട്ടിയോ?
സത്യത്തില്‍ കക്ഷിയുടെ കൊച്ചിന്റെ ബെര്‍ത്ത്ഡേയോ മറ്റോ ആണത്രേ! ചെറുതായിട്ടൊരു ആഘോഷം അത്രയേ ഉള്ളൂ. എന്തായാലും നമ്മളൊഴിഞ്ഞു. കാരണം  പാര്‍ട്ടി കഴിഞ്ഞിട്ട് രാത്രിയില്‍ വീട്ടില്‍ പോക്ക് വലിയ ചടങ്ങാകും. ഒന്നുകില്‍ നടക്കണം. അല്ലെങ്കില്‍ ഓട്ടോയോ മറ്റൊ പിടിയ്ക്കണം. രണ്ടായാലും നമുക്കു മുതലാകില്ല. ബാക്കി ടീമിനൊക്കെ ആലക്കോട് അടുത്തായിട്ടുതന്നെയാണ് വീട്. അതുകൊണ്ട് അവരു പോകട്ടെ.(ഇച്ചിരി കടിയും കുടിയും നഷ്ടം. ആ.. സാരമില്ല)

അങ്ങനെ അവരു പോയി. പിറ്റേന്ന് ഏപ്രില്‍ ഫൂള്‍ സുദിനം. അവിടുന്നും ഇവിടുന്നും ഓരോ കഥകളൊക്കെ കേള്‍ക്കുന്നുണ്ട്. ബോര്‍ഡ് മാറ്റിയതും കോണകം കെട്ടിത്തൂക്കിയതും ടയര്‍ കൂട്ടിയിട്ടു കത്തിച്ചതും അങ്ങനെ പലതും. ഹോ.. ഓരോ വര്‍ഷവും എത്ര കഷ്ടപ്പെട്ടിട്ടാ ഓരോ പുതുമകള്‍ കണ്ടുപിടിയ്ക്കുന്നത്!
പാര്‍ട്ടിയ്ക്കു പോയവര്‍ അതിന്റെ വിശേഷങ്ങള്‍ പറയാന്‍ തുടങ്ങി. കേട്ടപ്പോള്‍ പോകാതിരുന്നതില്‍ വളരെ ഹാപ്പി.
പിന്നേ...  പ്ലം കേക്കും ചായയുമൊന്നും ഞാന്‍ കാണാത്ത സാധനങ്ങളല്ലെ!

നമ്മുടെ ഫൈസല്‍ കോം‌പ്ലക്സ് ടീം തിരികെ വരുമ്പോള്‍ ഏതൊക്കെയോ വില്ലന്മാര് ടീമുകള്‍ വഴിയില്‍ തട്ടിയും മുട്ടിയും നില്പുണ്ടായിരുന്നത്രേ. ഏതായാലും നമ്മുടെ ടീമുകള്‍ അലമ്പിനൊന്നും പോയില്ലാന്നാണ് പറഞ്ഞത്. നല്ല കാര്യം.
ശരി, വല്ല പണിയുമുണ്ടെങ്കില്‍ ചെയ്തേക്കാം. എല്ലാം സ്വന്തം മാളങ്ങളിലെയ്ക്ക് പോയി.

എതാണ്ട് ഒരു പതിനൊന്നു മണി. കോം‌പ്ലക്സില്‍ വലിയ തിരക്കൊന്നുമില്ല. ജോയി ആര്‍ക്കോ അരി തൂക്കുന്നു. മോട്ടോര്‍ കടയില്‍ വൈന്‍ഡിങ്ങ് തകൃതിയായി നടക്കുന്നു. ഗ്യാസ് കട പതിവു പോലെ അടച്ചിട്ടിട്ട് കക്ഷികള്‍ സോജന്റെ ബൂത്തിലിരിയ്ക്കുന്നു.(ഗ്യാസില്ലാത്തതിനെ തുടര്‍ന്നുള്ള സംഘര്‍ഷാവസ്ഥ ഒഴിവാക്കാനുള്ള എളുപ്പമാര്‍ഗം.)
നമ്മളും എന്തോ ചൊറിഞ്ഞു കൊണ്ടിരിപ്പാണ്.
അന്നേരം കാക്കിയിട്ട, തൊപ്പി വച്ച, മീശയുള്ള ഒരു രൂപം ഫൈസല്‍ കോം‌പ്ലക്സില്‍ കാലുകുത്തി. അതേ അസ്സല്‍ പോലീസ്! കോണ്‍സ്റ്റബിള്‍ ചാത്തുക്കുട്ടി. വല്ല ഫോണ്‍ ചെയ്യാനുമായിരിയ്ക്കും. ഏതായാലും കൈയില്‍ മോട്ടോറില്ല, റേഷന്‍ കാര്‍ഡില്ല, ഗ്യാസ് കുറ്റിയില്ല, പിന്നെ പ്ലാനും എസ്റ്റിമേറ്റും ഉണ്ടാക്കാനോ! ച്ഛായ്.. വിദൂര സാധ്യത പോലുമില്ല, അപ്പപ്പിന്നെ ഫോണ്‍ തന്നെ.
ഏല്ലാവനും തല പൊന്തിച്ചു, ചേര തല പൊക്കുന്ന പോലെ. ചെറിയൊരു ബഹുമാനം കൊടുത്തേക്കാം. സംഗതി പോലീസാണ്. എല്ലാം മനസ്സില്‍ വയ്ക്കുന്ന ജാതിയാണ്‍, എന്നിട്ട് അവസരം വരുമ്പം എടുത്തു പെരുമാറുകയും ചെയ്യും.
കക്ഷി കൃത്യം നടുഭാഗത്തായി വന്നു നിന്നുകൊണ്ട് ചുറ്റും ഒരു നോട്ടം നോക്കി. സംഗതി അത്ര ഒരു പന്തിയല്ലാത്ത പോലെ?

“ഇന്നലെ ആരൊക്കെയാടാ രാത്രിയില്‍ ഏപ്രില്‍ പൂള്‍ ആഘോഷിയ്ക്കാന്‍ പോയേ?”
ഇടിവെട്ടും പോലെ ആ ചോദ്യം ഫൈസല്‍ കോം‌പ്ലക്സിന്റെ ചുമരുകളെ പ്രകമ്പനം കൊള്ളിച്ചു. ഞാനൊഴിച്ച് എല്ലാവന്റേം മുഖം തൈരു പോലെ വെളുത്തു.
ഒന്നന്തിച്ചു നിന്ന ശേഷം  ജോയി ചാത്തുക്കുട്ടി പോലീസിന്റെ അടുത്തേയ്ക്കു ചെന്നു.
“സാറെ ഞങ്ങള് കുറച്ച് പേര് എന്റെ വീട്ടി പോയിരുന്നു. ഏപ്രില്‍ പൂളൊന്നുമായിരുന്നില്ല സാറെ..കൊച്ചിന്റെ ബര്‍ത്ത്ഡേ...”വിക്കി വിക്കി പാവം ഒപ്പിച്ചു.
“ങാ..എല്ലാം സ്റ്റേഷനില്‍ വന്നിട്ടു പറയാം. എസ്.ഐ. സാറ് ചെല്ലാന്‍ പറഞ്ഞിട്ടുണ്ട്.  ഒരു മണിയ്ക്ക് വന്നേക്കണം” ചാത്തുക്കുട്ടി സാറ് കനത്തില്‍ പറഞ്ഞിട്ട് വന്ന പോലെ അമര്‍ത്തിച്ചവിട്ടി പോയി.

നിര്‍ജീവമായിരുന്ന കോം‌പ്ലക്സ് എത്രപെട്ടെന്നാണ് ഉണര്‍ന്നത്. ജോയി, സോജന്‍ , ഗ്യാസ്, മോട്ടോര്‍ വൈന്‍ഡിങ്ങ് മുതലാളിമാര്‍ എല്ലാവരും ഒത്തുകൂടി.സുനില്‍ സാറിനെ മുകളില്‍ ഷോപ്പില്‍ നിന്നും ആളയച്ചു വരുത്തി. എല്ലാത്തിന്റേം സ്ഥിതി ഇഞ്ചികടിച്ച മാതിരി. ആര്‍ക്കും കാര്യം തിരിയുന്നില്ല. നമ്മളാരും ഒന്നും ചെയ്തിട്ടില്ലല്ലോ? പിന്നെന്താ കാര്യം?
ഞാനും സഹതാപ പൂര്‍വം ഒപ്പം കൂടി. (ഹായ് ഞാനിതിലില്ലല്ലോ..  എല്ലാവന്റേം മുഖം കാണുമ്പം എന്തൊരു സുഖം!) ടൈമില്ല. ഒരു മണിയ്ക്ക് ചെല്ലാനാണു പറഞ്ഞത്. വേഗം റെഡിയായിയ്ക്കോ!
സ്റ്റേഷനില്‍ പോകേണ്ടി വരുമെന്നറിഞ്ഞപ്പോള്‍ സുനില്‍ സാറിന്റെയും സോജന്റെയും മുഖം വല്ലാതെ വിളറിയല്ലോ. എന്തോ ഒരു വൈക്ലബ്യം രണ്ടു പേരെയും അലട്ടുന്നതു പോലെ..സുനില്‍ സാറ് എന്തിനോ പോക്കറ്റില്‍ പരതുന്നുണ്ട്. കാശിനാണെന്നു തോന്നുന്നു. ആ കീശയില്‍ കാശുണ്ടാവാറേ ഇല്ലല്ലോ! (ഒക്കെ ഭദ്രമായി മേശയില്‍ പൂട്ടിവയ്ക്കും) ഇനിയിപ്പോ പോലീസിനു കൈക്കൂലി കൊടുക്കാനോ മറ്റോ ആണോ?

അധികം താമസിയാതെ ഫൈസല്‍ കോം‌പ്ലക്സിലെ ഏക ടോയിലറ്റിനു മുന്‍പില്‍ ഒരു ക്യൂ പ്രത്യക്ഷമായി. ഉള്ളില്‍ കേറുന്നവനൊക്കെ സാധാരണയിലധികം സമയമെടുക്കുന്നുണ്ടോ?
ഇതിനിടയില്‍ സുനില്‍ സാറും സോജനും എന്തോ കൂടിയാലോചിച്ചെന്നു തോന്നുന്നു;  രണ്ടും കൂടി പുറത്തെയ്ക്ക് ധൃതിയില്‍ പോയി. ജോയി ടോയിലറ്റിന്റെ ഊഴം കാത്ത് വിഷണ്ണനായി നടക്കുന്നു. മൂത്രമൊഴിക്കലാണൊ വയറൊഴിയലാണോ അകത്തു നടക്കുന്നത്?

സമയം പോയിക്കൊണ്ടിരിയ്ക്കുകയാണ്. ഏമാന്റെ ഡെഡ് ലൈന്‍ അടുത്തുവരുന്നു. അന്നേരം സോജനും സുനില്‍ സാറും ഓരോ ചെറിയ പൊതിയുമായി തിരക്കിട്ട് വന്നു. ടോയിലറ്റിലുണ്ടായിരുന്ന ജോയിയെ കതകിനു തട്ടിവിളിച്ച് തെറി പറഞ്ഞ് പുറത്തിറക്കി. ഇനി സമയം വൈകിയതിന്റെ വക പോലീസ് ഇടി മേടിയ്ക്കണ്ട.

എതായാലും പാവങ്ങള്‍ അധികം വൈകാതെ ഒരു ഓട്ടോ വിളിച്ച് പോലീസ് സ്റ്റേഷനിലേയ്ക്ക് പാഞ്ഞു പോയി. ഞാന്‍ അവരെ സഹതാപത്തോടെ യാത്രയാക്കി. പോയ് വരൂ നന്‍പര്‍കളെ..വിധിയുണ്ടെങ്കില്‍ ഇനിയും പാക്കലാം!

എതാണ്ട് ഒരു മണിയ്ക്കൂറിനകം എല്ലാവരും തിരിച്ചെത്തി; യാതൊരു പരിക്കും ഇല്ലാതെ! ഹാ..എന്തൊരാശ്വാസവും സന്തോഷവുമാണ് എല്ലാത്തിനും. എല്ലുകള്‍ക്കോ പല്ലുകള്‍ക്കോ യാതൊന്നും സംഭവിയ്ക്കാതെ രക്ഷപെട്ടല്ലോ..അല്ലെങ്കിലും അരങ്ങത്തപ്പനും ആലക്കോട് മാതാവിനും നേര്‍ന്നതൊന്നും വൃഥാവിലാവാറില്ലല്ലോ.

സ്റ്റേഷന്‍ വിശേഷമറിയാന്‍ ഞങ്ങള്‍ (ചങ്ങാതികള്‍ മാത്രം) ഒത്തു കൂടി.
ഏതോ അലമ്പു ടീമുകള്‍ ഇന്നലെ രാത്രി പോലീസ് സ്റ്റേഷന്റെ മുന്‍പിലെത്തിയപ്പോള്‍ അഞ്ചുമിനിട്ടു നിര്‍ത്താതെ കൂവിയത്രെ! ആ സമയങ്ങളില്‍ അതിലെ പോയവരെയെല്ലാം പിറ്റേന്ന് പോലീസ് വിളിപ്പിച്ചു. അക്കൂട്ടത്തില്‍ ഇവരെയും വിളിപ്പിച്ചു എന്നേയുള്ളു. കുഴപ്പക്കാരല്ലന്നു ബോധ്യമായതുകൊണ്ട് വിടുകയും ചെയ്തു.

“എതായാലും ഈ പോക്കു കൊണ്ടൊരു ഗുണമുണ്ടായി.” സോജന്‍ പറഞ്ഞു.
“എന്തു ഗുണം?”
“ഇതൊന്നു മാറ്റണമെന്നു കരുതിയിട്ട് കൊറെ നാളായി”
കക്ഷി  ഒരു പൊതി തുറന്നു കാണിച്ചു. കീറിപ്പറിഞ്ഞ ഒരു ജെട്ടി!
(അമ്പടാ പുതിയതു മേടിയ്ക്കാനായിരുന്നല്ലേ വീരന്മാര്‍ കടയിലേയ്ക്കോടിയത്! അല്ലാ എന്നിട്ടും പഴയതു കളഞ്ഞിട്ടില്ല!)
“ഓ.. എനിയ്ക്ക്  നഷ്ടമാ ഒണ്ടായത്..” സുനില്‍ സാറ് വിഷമത്തോടെ പറഞ്ഞു. 
“എന്തു പറ്റി സാറെ?”
“യാതൊരു ആവശ്യവുമില്ലാതെയാ ഞാന്‍ പുതിയത് മേടിച്ചേ..മുപ്പത്തഞ്ചു രൂപാ പോയിക്കിട്ടി”
“നല്ലതൊണ്ടായിരുന്നേ പിന്നെന്തിനാ സാറു പുതിയതു മേടിച്ചേ ?”
“അതല്ലന്നേ.. ഞാനീ കുന്ത്രാണ്ടം ഉപയോഗിക്കാറേ ഇല്ല!”


വാല്‍ക്കഷണം:- പോലീസ് സ്റ്റേഷനില്‍ പോയാല്‍ മുണ്ടഴിപ്പിയ്ക്കുമെന്നായിരുന്നു ചങ്ങാതിമാരുടെ ജനറല്‍ നോളജ്. അതു കൊണ്ടാണ് സോജനും സുനില്‍ സാറും അടിയന്തിരമായി മുപ്പത്തഞ്ചു രൂപാ വീതം മുടക്കാന്‍ നിര്‍ബന്ധിതരായത്.
ഇഷ്ടപ്പെട്ടെങ്കില്‍ ഒരു വോട്ട് കുത്തിയേക്ക്.